തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യപരുടെ ആശങ്കയ്‌ക്ക് ഉടനടി പരിഹാരവുമായി സർക്കാർ. ഒരാഴ്ച കൊണ്ട് മദ്യവിതരണം സുഗമമാക്കാൻ എക്സൈസ് മന്ത്രി എം ബി രാജേഷിന്റെ ഇടപെടലിൽ തീരുമാനമായി. ഡിസ്റ്റിലറി അസോസിയേഷൻ ഇക്കാര്യം സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ജനപ്രിയ മദ്യബ്രാൻഡുകളുടെ ഉത്പാദനം ഒരു മാസമായി പ്രതിസന്ധിയിലായിരുന്നു. ഒരാഴ്ചയായി വില കുറഞ്ഞ ബ്രാൻഡുകൾക്ക് കടുത്ത ക്ഷാമം അനുഭവപ്പെട്ടിരുന്നു. മദ്യ നിർമ്മാണത്തിന് ആവശ്യമായ സ്പിരിറ്റിന്റെ വില ഉയർന്നതായിരുന്നു പ്രതിസന്ധിക്ക് കാരണമായി പറയപ്പെട്ടിരുന്നത്.
അതേസമയം, സർക്കാർ സ്വന്തം നിലയ്‌ക്ക് മദ്യം ഉത്പാദിപ്പിക്കാനുള്ള നീക്കവും ഊർജ്ജിതമാക്കി. പാലക്കാട്ടെ മലബാർ ഡിസ്റ്റിലറിയിൽ ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 30 കോടി രൂപയാണ് ഇതിന്റെ ചിലവ്. പ്രതിമാസം മൂന്നര ലക്ഷം കെയ്സ് ബ്രാൻഡിയാണ് ഇവിടെ ഉത്പാദിപ്പിക്കുക എന്നാണ് റിപ്പോർട്ട്.
ജനപ്രിയ മദ്യ ബ്രാൻഡുകളായ ജവാൻ, ഓൾഡ് പോർട്ട്, ഓൾഡ് പേൾ, മൂഡ് മേക്കർ എന്നിവയ്‌ക്ക് കഴിഞ്ഞ ദിവസങ്ങളിൽ ക്ഷാമം നേരിട്ടത് സ്ഥിരം മദ്യപാനികൾക്ക് തിരിച്ചടിയായിരുന്നു. ഇത് സംസ്ഥാനത്ത് വ്യാജ വാറ്റ് വ്യാപകമാകുവാൻ കാരണമാകുമെന്ന് എക്സൈസ് വകുപ്പിന് ആശങ്കയുണ്ടായിരുന്നു. മന്ത്രിതല ഇടപെടലിലൂടെ ഈ ആശങ്കയ്‌ക്ക് പരിഹാരമാകുമെന്നാണ് സർക്കാരിന്റെ കണക്ക് കൂട്ടൽ.
Comments