കൊച്ചി: ടിടിഇ തള്ളിയിട്ടതിനെ തുടർന്ന് റെയിൽവേ ട്രാക്കിലേക്ക് വീണ സൈനികന് കാൽ നഷ്ടപ്പെട്ടു. ഉത്തർപ്രദേശിലെ ബറേയ്‌ലി ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലെത്തിയ ദിബ്രുഗഡ്-ന്യൂഡൽഹി രാജധാനി എക്‌സ്പ്രസിൽ നിന്നാണ് സൈനികൻ സോനുവിനെ ടിടിഇ തള്ളിയിട്ടത്. സംഭവത്തിൽ കൊലപാതക ശ്രമത്തിന് ടിടിഇ സുപൻ ബോറയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ഇയാൾ നിലവിൽ ഒളിവിലാണ്.
ടിക്കറ്റിനെ ചൊല്ലിയുള്ള തർക്കമാണ് വലിയൊരു ദുരന്തത്തിൽ കലാശിച്ചത്. വാക്കുതർക്കത്തിനിടെ പ്രകോപിതനായ ടിടിഇ സൈനികനെ ട്രെയിനിൽ നിന്നും തള്ളിയിടുകയായിരുന്നു. വീഴ്ചയിൽ കാൽ അറ്റുപോയ സോനുവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. നിലവിൽ സൈനിക ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായും പ്രതിയായ ടിടിഇയെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നും റെയിൽവേ പോലീസ് അറിയിച്ചു.
Comments