ബംഗളൂരു: ബംഗളൂരു: ദേശീയ പാതയോരത്തെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് കർശന നിർദ്ദേശം നൽകി ദേശീയപാതാ അതോറിറ്റി. ഇക്കാര്യം ആവശ്യപ്പെട്ട് മൈസൂരു സിറ്റി കോർപ്പറേഷന് അതോറിറ്റി നോട്ടീസ് നൽകി. മൈസൂരു-നഞ്ചൻഗുണ്ട് ദേശീയപാതയായ എൻഎച്ച് 766 ന്റെ വശങ്ങൾ കയ്യേറിയ അനധികൃത നിർമ്മാണങ്ങൾ ഒഴിപ്പിക്കാനാണ് നിർദ്ദേശം. ഇതോടെ അടുത്തിടെ വിവാദമായ മസ്ജിദിന്റെ മാതൃകയിൽ നിർമ്മിച്ച ബസ് സ്റ്റോപ്പ് ഉൾപ്പെടെ പൊളിച്ച് നീക്കും.
കർണാടക റൂറൽ ഇൻഫ്രാസ്ട്രക്ടർ ഡെവലപ്‌മെന്റ് ലിമിറ്റഡിനും എംസിസിയ്‌ക്കുമാണ് കുടിയേറ്റം ഒഴിപ്പിക്കാൻ നിർദ്ദേശം നൽകിയത്. ഏഴ് ദിവസത്തിനുള്ളിൽ കുടിയേറ്റം ഒഴിപ്പിക്കണം എന്നാണ് നിർദ്ദേശം. ദേശീയ പാതയോരത്തെ ഭൂമി വ്യാപകമായി കയ്യേറി അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അതോറിറ്റിയുടെ നോട്ടീസിൽ വ്യക്തമാക്കുന്നു. ദേശീയപാതയുടെ ഭൂമിയിലെ അനധികൃത നിർമ്മാണവും ഇതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളും അംഗീകരിക്കാൻ കഴിയില്ല. ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് മൂന്ന് ദിവസത്തിനുള്ളിൽ പ്രൊജക്ട് ഡയറക്ടർ റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.
കഴിഞ്ഞ ദിവസമാണ് ദേശീയപാതയോരത്ത് നിർമ്മിച്ച ബസ് സ്‌റ്റോപ്പിനെതിരെ വിമർശനം ഉയർന്നത്. ബിജെപി മൈസൂരു എംപി പ്രതാപ് സിംഹയായിരുന്നു വിമർശനം ഉയർത്തിയത്. മസ്ജിദിന്റെ മാതൃകയിൽ ബസ് സ്റ്റോപ്പ് നിർമ്മിച്ചത് ചോദ്യം ചെയ്ത അദ്ദേഹം പൊളിച്ച് നീക്കുമെന്നും പറഞ്ഞിരുന്നു.
Comments