കണ്ണൂർ: തലശേരിയിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ചാരി നിന്ന രാജസ്ഥാനി ബാലനെ ചവിട്ടി തെറിപ്പിച്ച സംഭവത്തിൽ പ്രതി മുഹമ്മദ് ശിഹ്ഷാദിന് ജാമ്യം. തലശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നവംബർ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. 16 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് പ്രതിക്ക് ജാമ്യം കിട്ടിയിരിക്കുന്നത്. കേസിൽ കഴിഞ്ഞ ദിവസമായിരുന്നു പോലീസ് കുറ്റപത്രം സമർപ്പിച്ചത്.
തലശേരി മണവാട്ടി ജംഗ്ഷനിൽ പാർക്ക് ചെയ്ത കാറിൽ ചാരി നിന്നതിന് ആറ് വയസുള്ള കുട്ടിയെ അതിക്രൂരമായാണ് പ്രതി ചവിട്ടി തെറിപ്പിച്ചത്. തുടർന്ന് അന്ന് രാത്രി തന്നെ ശിഹ്ഷാദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും സമ്മർദ്ദത്തിന് വഴങ്ങി വിട്ടയച്ചു.
ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചതോടെ പ്രതിയെ വീണ്ടും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ പോലീസിന് വീഴ്ച സംഭവിച്ചതായി കണ്ണൂർ റൂറൽ എസ്പിയുടെ റിപ്പോർട്ടും പുറത്തുവന്നു. എങ്കിലും കുറ്റക്കാരായ പോലീസുദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് സംഭവത്തിൽ പോലീസ് അതിവേഗം കുറ്റപത്രം സമർപ്പിച്ചത്. തുടർന്ന് കേസ് പരിഗണക്കവെ കോടതി ജാമ്യം നൽകുകയായിരുന്നു.
Comments