മനോജ് പാലോടൻ സംവിധാനം ചെയ്ത് ’സിഗ്നേച്ചർ’ തിയറ്ററുകളിൽ മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്. ചിത്രം കാണാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ താല്പര്യം പ്രകടിപ്പിച്ചുവെന്ന് പറയുകയാണ് അണിയറ പ്രവർത്തകർ. സംവിധായകൻ മനോജ് പാലോടനാണ് ഇക്കാര്യം സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. ഗവർണർക്കൊപ്പമുള്ള ചിത്രവും സംവിധായകൻ പങ്കുവെച്ചു. മനോജ് പാലോടാനൊപ്പം തിരക്കഥാകൃത്ത് ഫാദർ ബാബു തട്ടിലും ഗവർണറെ സന്ദർശിച്ചു. സിനിമയുടെ കഥയും കഥാപാത്രങ്ങളും പശ്ചാത്തലവും കേട്ട ശേഷം ഗവർണർ സിനിമ കാണാൻ താല്പര്യം പ്രകടിപ്പിച്ചുവെന്നാണ് സംവിധായകൻ പറയുന്നത്.
അട്ടപ്പാടി ഊരുകളിൽ നടക്കുന്ന ചൂഷണങ്ങളും അക്രമങ്ങളും ഉദ്വേഗജനകമായ കഥാ തന്തുവിൽ ഇഴ ചേർത്ത് അവതരിപ്പിക്കുന്ന വേറിട്ടൊരു ത്രില്ലറാണ് സിഗ്നേച്ചർ. തന്റെ ഭൂമിയിൽ നടക്കുന്ന തിന്മകൾക്കെതിരെ പാരമ്പര്യ വിഷ ചികിത്സകനായ ഒരു ആദിവാസി യുവാവ് നടത്തുന്ന പോരാട്ടവും പ്രകൃതിയുടെ ഇടപെടലുമെല്ലാം കോർത്തിണക്കിയ മനോഹര സിനിമയാണ് സിഗ്നേച്ചർ. അട്ടപ്പാടിയുടെ ഗോത്രഭാഷയായ മുഡുക ഒരു മലയാള ചലച്ചിത്രത്തിൽ ആദ്യമായി ഉപയോഗിക്കുന്നു എന്നതും സിനിമയെ വ്യത്യസ്ഥമാക്കുന്നു.
കാർത്തിക് രാമകൃഷ്ണൻ, ടിനി ടോം, ആൽഫി പഞ്ഞിക്കാരൻ, നഞ്ചിയമ്മ, ചെമ്പിൽ അശോകൻ, ഷാജു ശ്രീധർ, ബാലചന്ദ്രൻ ചുള്ളിക്കാട്, അഖില, നിഖിൽ എന്നിവർ ചിത്രത്തിൽ അണിനിരക്കുന്നു. അട്ടപ്പാടി അഗളി സ്കൂളിലെ അദ്ധ്യാപകനായ ഊര് മൂപ്പൻ തങ്കരാജും സുപ്രധാനമായ ഒരു വേഷം ചിത്രത്തിൽ കൈകാര്യം ചെയ്യുന്നുണ്ട്. സാഞ്ചോസ് ക്രിയേഷൻസിന്റെ ബാനറിൽ ലിബിൻ പോൾ അക്കര, ജെസ്സി ജോർജ്ജ്, അരുൺ വർഗീസ് തട്ടിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Comments