ദോഹ: ലോക ഫുട്ബോൾ മാമാങ്കം ആസ്വദിക്കാനെത്തുന്ന കാണികൾക്ക് ഖത്തർ നൽകിയ കർശന നിർദ്ദേശങ്ങൾ ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. കാണികൾക്കായി പുറത്തിറക്കിയ നിർദേശങ്ങൾ പാലിക്കണമെന്നും രാജ്യത്തിന്റെ സാംസ്കാരികവും മതപരവുമായ ചട്ടങ്ങളെ ബഹുമാനിക്കാൻ ഫുട്ബോൾ ആരാധകർ തയ്യാറാകണമെന്നും ഖത്തർ നിർദേശിച്ചിരുന്നു. ബീയർ ഉൾപ്പെടെയുള്ള മദ്യങ്ങളുടെ ഉപയോഗം ലോകകപ്പ് നടക്കുന്ന എട്ട് സ്റ്റേഡിയങ്ങളിലും ഖത്തർ നിരോധിച്ചിട്ടുണ്ട്. ഖത്തർ മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. സ്റ്റേഡിയങ്ങളിൽ ബിയർ അനുവദിക്കാൻ കഴിയുമോ എന്നറിയാൻ ലോക ഫുട്ബോൾ ബോഡി അവസാനം വരെ ശ്രമിച്ചിരുന്നുവെന്നും അവസാനം ബിയർ വേണ്ട എന്ന് സംയുക്തമായി തീരുമാനം എടുക്കുകയായിരുന്നു എന്നും ഫിഫ പ്രസിഡന്റ് പറഞ്ഞു.
“ബീയർ അനുവദിക്കാൻ സാധ്യമാണോ എന്നറിയാൻ അവസാനം വരെ തങ്ങൾ ശ്രമിച്ചു. അവസാനം മദ്യം അനുവദിക്കേണ്ട എന്ന് തങ്ങൾ സംയുക്തമായി തീരുമാനിക്കുകയായിരുന്നു. ദിവസത്തിൽ 3 മണിക്കൂർ ബിയർ കുടിച്ചില്ല എന്നു കരുതി ഒന്നും സംഭവിക്കില്ല. നിങ്ങൾക്ക് അതിജീവിക്കാൻ കഴിയും. ഇതുകൊണ്ടാണ് ഫ്രാൻസിലും സ്‌പെയിനിലും സ്‌കോട്ട്‌ലൻഡിലും സ്‌റ്റേഡിയങ്ങളിൽ മദ്യം നിരോധിച്ചത്. ഒരുപക്ഷേ അവർ നമ്മളെക്കാൾ ബുദ്ധിയുള്ളവരായിരിക്കാം. അതിനാൽ നിർദ്ദേശം അനുസരിക്കുക. വൈകുന്നേരങ്ങളിൽ ‘ഫിഫ ഫാൻ ഫെസ്റ്റിവലിൽ’ കാണികൾക്ക് ബിയർ കുടിക്കാം” എന്നും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പറഞ്ഞിരിക്കുന്നത്.
സ്റ്റേഡിയത്തിനുള്ളിൽ കാണികൾ വസ്ത്രധാരണവുമായി ബന്ധപ്പെട്ട ചട്ടങ്ങളും പാലിക്കണം. വയറും തോളും മറയ്‌ക്കുന്ന വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണം. സ്ത്രീകൾ മാന്യമായ വസ്ത്രധാരണ രീതികൾ പാലിക്കാൻ ശ്രമിക്കണം. തോളും കാൽമുട്ടും മറയ്‌ക്കാൻ ശ്രദ്ധിക്കണം. പുരുഷന്മാർ ടീഷർട്ടുകൾ പൂർണ്ണമായി ഊരി മാറ്റാൻ പാടില്ല. സ്ലീവ്ലെസ് ടീഷർട്ടുകളും വിദ്വേഷ വാചകങ്ങൾ എഴുതിയ ടീഷർട്ടുകളും ധരിക്കാൻ പാടില്ല എന്നിങ്ങനെയാണ് നിർദ്ദേശങ്ങൾ.
Comments