ലോകത്തെ ഏറ്റവും പ്രായം കൂടിയ പ്രൈമറി സ്‌കൂൾ വിദ്യാർത്ഥി അന്തരിച്ചു. 99 കാരിയായ പ്രിസില്ല സിറ്റിയെനി കെനിയയിൽ സ്വന്തം വീട്ടിൽ വെച്ചാണ് മരിച്ചത്. ബുധനാഴ്ച ക്ലാസ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ഇവർക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. അടുത്തയാഴ്ച നടക്കാനിരിക്കുന്ന അവസാന പരീക്ഷകൾക്ക് വേണ്ടി തയ്യാറെടുക്കുന്നതിനിടെയാണ് മരണം.
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പ്രൈമറി സ്‌കൂൾ വിദ്യാർത്ഥിയാണ് പ്രിസില്ല. ഗോഗോ എന്നാണ് അവരെ ആളുകൾ വിളിക്കാറുള്ളത്. കലൻജിൻ ഭാഷയിൽ ‘മുത്തശ്ശി’ എന്നാണ് ഇതിനർത്ഥം. കുട്ടിക്കാലത്ത് പ്രസില്ലയ്‌ക്ക് പഠിക്കാൻ അവസരം ലഭിച്ചിരുന്നില്ല. അതിനാലാണ് ഇത്രയും പ്രായമായിട്ടും താൻ സ്‌കൂളിൽ പോയി പഠിക്കുന്നതെന്ന് ഇവർ പറയാറുണ്ട്.
ബ്രിട്ടീഷുകാരുടെ കീഴിലായിരുന്ന കെനിയയിലാണ് അവർ ജനിച്ചതും വളർന്നതും. പിന്നീട് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന് അവർ സാക്ഷിയായി. ആറ് പതിറ്റാണ്ടിലേറെ കാലം എൻഡാലത്ത് ഗ്രാമത്തിലെ റിഫ്റ്റ് വാലിയിൽ പരിചാരകയായി ജോലി ചെയ്തു. 2010ലാണ് ലീഡേഴ്സ് വിഷൻ പ്രിപ്പറേറ്ററി സ്‌കൂളിൽ ഇവർ അഡ്മിഷൻ എടുക്കുന്നത്.
സ്‌കൂളിൽ പഠിക്കാത്ത എല്ലാ പെൺകുട്ടികൾക്കും താനൊരു പ്രചോദനമാകണമെന്ന് പ്രിസില്ല ആഗ്രഹിച്ചിരുന്നു. വിദ്യാഭ്യാസമില്ലെങ്കിൽ നിങ്ങളും ഒരു കോഴിയും തമ്മിൽ ഒരു വ്യത്യാസവുമില്ല എന്നാണവർ പറയാറുള്ളത്. സ്‌കൂളിൽ പഠിക്കാത്ത കുട്ടികളെയും അവൾ ചോദ്യം ചെയ്യുമായിരുന്നു. പ്രായം കൂടിപ്പോയെന്ന് പറഞ്ഞ് പലരും ഒഴിഞ്ഞുമാറാൻ ശ്രമിക്കുമ്പോൾ ഈ പ്രായത്തിലും സ്കൂളിൽ പോകുന്ന തന്നെ നോക്കാനാണ് പ്രിസില്ല പറയാറുള്ളത്.
ഈ പ്രയത്‌നങ്ങൾക്ക് ആദരവറിയിച്ചുകൊണ്ട് യുനെസ്‌കോ പ്രിസില്ലയെ അഭിനന്ദിച്ചിട്ടുണ്ട്. ചെറിയ അമ്മമാർക്ക് സ്‌കൂളിലേക്ക് പോകാനുള്ള പ്രചോദനം നൽകാൻ താൻ ആഗ്രഹിക്കുന്നുവെന്നാണ് പ്രിസില്ല യുഎന്നിനോട് പറഞ്ഞത്. ഇവരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഫ്രഞ്ച് ചിത്രമാണ് ‘ഗോഗോ’.
Comments