തിരുവനന്തപുരം: വിവാദങ്ങൾ തുടരുന്നതിനിടെ ഉത്തരേന്ത്യൻ സന്ദർശനം പൂർത്തിയാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കേരളത്തിൽ തിരിച്ചെത്തും. സന്ദർശനം പൂർത്തിയാക്കി ഗവർണർ സംസ്ഥാനത്തെത്തുമ്പോൾ പുതിയ വെല്ലുവിളികളാണ് സർക്കാരിനെ കാത്തിരിക്കുന്നത്. ഇനി താൻ ഏറ്റെടുക്കുന്ന വിഷയം മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനമാണെന്ന് ഗവർണർ വ്യക്തമാക്കിയിരുന്നു . മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ പെൻഷനെതിരെ ദേശീയ തലത്തിൽ ഉൾപ്പെടെ വലിയ വിഷയമാക്കാനാണ് ഗവർണറുടെ ശ്രമം. വിഷയം നിയമവിദഗ്ദരുമായി ചർച്ചചെയ്തതോടെ സർക്കാർ വീണ്ടും പ്രതിരോധത്തിലായി.
പ്രിയാവർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയിൽ നിന്നേറ്റ തിരിച്ചടിക്ക് പിന്നാലെ ഗവർണറുടെ പുതിയ നീക്കങ്ങൾ നിർണ്ണായകമാകും. ഗവർണറെ നയപ്രഖ്യാപനത്തിൽ നിന്ന് ഒഴിവാക്കി ഡിസംബർ അഞ്ചിന് നിയമസഭാ സമ്മേളനം ആരംഭിക്കാനുള്ള നീക്കവും സർക്കാർ നടത്തുകയാണ്.
സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ പദവിയിൽ നിന്നു ഗവർണറെ പുറത്താക്കാനുള്ള നിയമ നിർമാണം ലക്ഷ്യമിട്ടാണ് സഭാ സമ്മേളനം. ഗവർണറെ ചാൻസിലർ പദവിയിൽ നിന്ന് നീക്കാനായി മന്ത്രിസഭാ യോഗം കൊണ്ടു വന്ന കരട് ഓർഡിനൻസ് ഗവർണർ ഡൽഹിയിലേക്ക് പോയ ശേഷം രാജ്ഭവനിൽ എത്തിച്ചിരുന്നു.എന്നാൽ ഓർഡിനൻസിന്റെ കരട് പരിശോധിക്കുക പോലും ചെയ്യും മുൻപേ അതിന്റ സാധ്യത മങ്ങി. ഇതിലും ഗവർൺ എടുക്കുന്ന നടപടി സർക്കാരിന് പ്രഹരമാകും.
മുൻപ് 10 വിസിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നെങ്കിലും കേസ് ഹൈക്കോടതിയിലാണ്. ഈ കേസ് 30 ലേക്കു മാറ്റി വച്ച സാഹചര്യത്തിലാണ് കോടതിയുടെ തീരുമാനം കൂടി വരാൻ ഗവർണർ കാക്കുന്നത്. വിവിധ വിഷയങ്ങളിൽ രാജ്ഭവൻ നടത്തുന്ന നീക്കങ്ങൾ സർക്കാരിന് നിർണ്ണായകമാകും.
Comments