കവരത്തി: ദമ്പതികളായ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പോക്സോ കേസ് പ്രതികളായ മൂസ കുന്നുഗോത്തി (51) , ഭാര്യ നൂർജഹാൻ ബന്ദരഗോതി (43) എന്നിവർക്കാണ് ശിക്ഷ. കവരത്തി പ്രത്യേക പോക്സോ കോടതിയുടേതാണ് വിധി. പ്രതികൾ ഇരുവരും 4.50 ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം.
ശിക്ഷാവിധിക്കാസ്പദമായ സംഭവം 2016-ലായിരുന്നു നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ടിവി കാണിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് നൂർജഹാൻ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ശേഷം തടവിൽ പാർപ്പിക്കുകയും ഭർത്താവ് മൂസ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു. തുടർന്ന് ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പ്രചരിപ്പിച്ചു. നൂർജഹാനായിരുന്നു ദൃശ്യങ്ങൾ പകർത്തിയത്.
സംഭവത്തിൽ മൂസയ്ക്കും ഭാര്യ നൂർജഹാനുമെതിരെ പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയിരുന്നു. ഈ കേസിലാണ് ആറ് വർഷത്തിന് ശേഷം കോടതി ശിക്ഷ വിധിച്ചത്. ആദ്യമായാണ് ലക്ഷദ്വീപിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
Comments