ശ്രീനഗർ: ഒരു മതത്തെയും മോശമായി കാണുന്നില്ലെന്ന് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള. ഭഗവാൻ ശ്രീരാമൻ ഹിന്ദുക്കളുടേത് മാത്രമല്ല, എല്ലാവർക്കും വേണ്ടിയുള്ളതാണെന്നും നാഷണൽ കോൺഫറൻസ് പ്രസിഡന്റ് പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കശ്മീരിലെ അഖ്‌നൂർ ജില്ലയിൽ സംഘടിപ്പിച്ച പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുൻ മുഖ്യമന്ത്രി.
മതത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ വിഭജിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. അതിൽ ജാഗ്രത പുലർത്തണം. നമ്മുടെ രാജ്യം ശക്തിപ്പെടണമെങ്കിൽ എല്ലാവരും ഒന്നിച്ചുനിൽക്കണമെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു.
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ചിലർ നിങ്ങളുടെ അടുത്ത് വന്ന് പറയും ഹിന്ദുക്കൾ അപകടത്തിലണെന്ന്. രാജ്യത്ത് 70-80 ശതമാനത്തോളമുള്ള ഹിന്ദുക്കൾ അപകടത്തിലാകുമെന്ന് കരുതുന്നുണ്ടോ? ഒരു മതവും മോശമല്ല. മനുഷ്യരാണ് പ്രശ്നമുണ്ടാക്കുന്നത്. അല്ലാതെ മതമല്ല കുഴപ്പമെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു.
പാകിസ്താന് അനുകൂലമായി നിൽക്കാൻ നാഷണൽ കോൺഫറൻസ് ഒരിക്കലും താൽപര്യപ്പെട്ടിട്ടില്ല. പാർട്ടി എന്നും ഇന്ത്യയ്‌ക്ക് വേണ്ടിയാണ് പ്രവർത്തിച്ചിട്ടുള്ളത്. ഒരിക്കലും പാകിസ്താന് ഹസ്തദാനം നൽകിയിട്ടില്ല. തന്റെ പിതാവിനെ കാണാൻ ഒരിക്കൽ ജിന്ന എത്തിയിരുന്നു. പക്ഷെ അദ്ദേഹവുമായി ഒന്നിച്ച് പ്രവർത്തിച്ചിട്ടില്ലെന്നും ഫറൂഖ് അബ്ദുള്ള വാദിച്ചു.
ജനങ്ങൾക്ക് തീരുമാനമെടുക്കാനുള്ള സമയമാണ് തിരഞ്ഞെടുപ്പ്. അത് വരുമ്പോൾ നിങ്ങൾ നാഷണൽ കോൺഫറൻസ് പാർട്ടിയെ പിന്തുണച്ചാൽ ജമ്മുകശ്മീരിന് വീണ്ടും പഴയതുപോലെയാകാമെന്നും കശ്മീർ-ലഡാക്ക് എന്നിങ്ങനെ രണ്ടായി നിൽക്കില്ലെന്നും ഫറൂഖ് അബ്ദുള്ള റാലിയിൽ പറഞ്ഞു.
Comments