അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്കെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നർമ്മദ അണക്കെട്ട് പദ്ധതിക്കെതിരെ നിലപാടെടുത്ത മേധാ പട്കറെ യാത്രയിൽ പങ്കാളിയാക്കിയതിനെയും പ്രധാനമന്ത്രി വ്യംഗ്യമായി വിമർശിച്ചു.
‘നർമ്മദ അണക്കെട്ട് പദ്ധതിയെ മൂന്ന് ദശാബ്ദത്തോളം വൈകിപ്പിച്ച ഒരു സ്ത്രീയുമായി കൈ കോർത്തു പിടിച്ച് ഒരു കോൺഗ്രസ് നേതാവ് പദയാത്ര നടത്തുകയാണ്. വോട്ട് ചോദിച്ച് കോൺഗ്രസുകാർ വരുമ്പോൾ, നർമ്മദ അണക്കെട്ടിനെതിരാണോ നിങ്ങൾ എന്ന് ജനങ്ങൾ അവരോട് ചോദിക്കണം. നർമ്മദ അണക്കെട്ട് നിർമ്മിച്ചില്ലായിരുന്നുവെങ്കിൽ എന്താകുമായിരുന്നു അവസ്ഥയെന്ന് നിങ്ങൾക്ക് ഊഹിക്കാമല്ലോ?‘ ധൊരാജിയിലെ പൊതുയോഗത്തിൽ പ്രധാനമന്ത്രി ചോദിച്ചു.
നവംബർ 17ന് മഹാരാഷ്‌ട്രയിൽ വെച്ചായിരുന്നു മേധ പട്കർ ഭാരത് ജോഡോ യാത്രയുടെ ഭാഗമായത്. രാഹുൽ ഗാന്ധി മേധ പട്കറുടെ തോളിൽ കൈ വെച്ച് നിൽക്കുന്ന ചിത്രം കോൺഗ്രസ് പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെ ബിജെപി രംഗത്ത് വന്നിരുന്നു.
ഭാരത് ജോഡോ യാത്രയിൽ മേധ പട്കറെ പങ്കെടുപ്പിച്ചതിനെ വിമർശിച്ച് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും രംഗത്ത് വന്നിരുന്നു. രാഹുൽ ഗാന്ധി ഗുജറാത്തിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്നായിരുന്നു ഇവരുടെ വിമർശനം.
Comments