ബെംഗളൂരു: മംഗളൂരുവിലെ ഓട്ടോ സ്‌ഫോടനക്കേസ് പ്രതി ഷാരിക്കിനെ സന്ദർശിക്കാൻ ആശുപത്രിയിലെത്തി കുടുംബം. വൻ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ട് പോയ ഷാരിക്കിന്റെ കൈവശമുണ്ടായിരുന്ന കുക്കർ ബോംബ് അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചായിരുന്നു പ്രതിക്ക് പരിക്കേറ്റത്. 45 ശതമാനത്തോളം പൊള്ളലേറ്റ ഷാരിക്ക് മംഗളൂരുവിലെ ഫാദർ മുള്ളർ ഹോസ്പിറ്റലിൽ ചികിത്സയിലാണ്. ഈ സാഹചര്യത്തിലാണ് പ്രതിയുടെ കുടുംബം ആശുപത്രിയിലേക്ക് എത്തിയത്.
ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ മംഗളൂരുവിലെ കങ്കനാഡി പോലീസ് സ്‌റ്റേഷൻ പരിസരത്ത് വെച്ചായിരുന്നു ഓട്ടോറിക്ഷ പൊട്ടിത്തെറിച്ചത്. സംഭവത്തിൽ ഓട്ടോ ഡ്രൈവർക്കും യാത്രക്കാരനും പരിക്കേൽക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പരിക്കേറ്റ യാത്രക്കാരൻ ഷാരിക്ക് തന്നെയാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് കണ്ടെത്തിയത്.
മംഗളൂരുവിലെ നഗൂരി ബസ് സ്റ്റാൻഡിൽ വലിയ സ്‌ഫോടനം നടത്തുകയായിരുന്നു ഷാരിക്കിന്റെ ലക്ഷ്യം. ഇതിനായി എല്ലാവിധ തയ്യാറെടുപ്പുകളും പ്രതി സ്വീകരിച്ചിരുന്നു. ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ആകൃഷ്ടനായാണ് ഷാരിക്കിന്റെ പ്രവൃത്തിയെന്നും പോലീസ് കണ്ടെത്തി. ആക്രമണത്തിന് പദ്ധതിയിട്ട ശേഷം ഒരു പരീക്ഷണ ബോംബ് സ്‌ഫോടനവും പ്രതി നടത്തിയിരുന്നു. ആളൊഴിഞ്ഞ സ്ഥലത്ത് ബോംബ് പൊട്ടിച്ച് പരീക്ഷണം വിജയകരമാണെന്ന് ഉറപ്പുവരുത്തിയാണ് പ്രതി ആക്രമണത്തിന് മുതിർന്നത്. എന്നാൽ ഷാരിക്ക് സ്വയം തയ്യാറാക്കിയ കുക്കർ ബോംബ് കയ്യിലിരുന്ന് പൊട്ടുകയായിരുന്നു.
ആമസോൺ വഴിയാണ് ബോംബ് നിർമാണ സാമഗ്രികൾ ഷാരിക്ക് വാങ്ങിയത്. ഇതിനായി കേരളത്തിലെത്തുകയും ചെയ്തു. ആലുവയിലെ വിലാസത്തിലാണ് ഇവ ഓർഡർ ചെയ്തിരുന്നത്. കേരളത്തിലെത്തി ബോംബ് സാമഗ്രികൾ കൈപ്പറ്റിയ ശേഷം മൈസൂരുവിലെ വാടക വീട്ടിൽ പോയി ബോംബ് നിർമ്മിക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ പലതവണ പ്രതി കേരളം സന്ദർശിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ കേരളാ പോലീസും സംഭവത്തിൽ അന്വേഷണം നടത്തിയേക്കും.
ദേശീയ അന്വേഷണ ഏജൻസി അന്വേഷണം ഏറ്റെടുത്തേക്കുമെന്നാണ് വിവരം. സ്‌ഫോടനം നടന്ന സ്ഥലം എൻഐഎ സംഘമെത്തി സന്ദർശിച്ചിരുന്നു. തീവ്രവാദ ബന്ധം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഉടൻ തന്നെ കേസ് ഏറ്റെടുത്തേക്കുമെന്നാണ് സൂചന.
Comments