കൊൽക്കത്ത: രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെതിരായ തൃണമൂൽ കോൺഗ്രസ് മന്ത്രി അഖിൽ ഗിരിയുടെ വിവാദ പരാമർശത്തിനെതിരെ ബിജെപിയുടെ വൻ പ്രതിഷേധം. അഖിൽ ഗിരിയ്‌ക്കെതിരെ സെൻട്രൽ കൊൽക്കത്തയിലെ കോളേജ് സ്ക്വയറിൽ ഭാരതീയ ജനതാ മഹിളാ മോർച്ചയുടെ പ്രതിഷേധ മാർച്ച് നടന്നു. ബംഗാൾ ബിജെപി അദ്ധ്യക്ഷൻ സുകാന്ത മജുംദാറും ചടങ്ങിൽ പങ്കെടുത്തു.
ভারতের মহামহিম রাষ্ট্রপতি মহোদয়াকে অপমান, রাজ্য জুড়ে মহিলাদের ধর্ষণ ও চাকরি দুর্নীতির বিরুদ্ধের প্রতিবাদে ভারতীয় জনতা মহিলা মোর্চার ডাকে কলেজ স্কোয়ারে বিজেপির মহামিছিল। https://t.co/2nlxkPzlsa
— BJP Bengal (@BJP4Bengal) November 21, 2022
വനിതാ-ശിശു വികസന സാമൂഹികക്ഷേമ മന്ത്രി ശശി പഞ്ച ഉൾപ്പെടെയുള്ള തൃണമൂൽ നേതാക്കളുടെ സാന്നിധ്യത്തിലാണ് അഖിൽ ഗിരി രാഷ്‌ട്രപതിയുടെ രൂപത്തെ കുറിച്ച് അവഹേളനപരമായി സംസാരിച്ചത്. മന്ത്രിയുടെ വാക്കുകൾ കേട്ട് തൃണമൂൽ നേതാക്കളും പ്രവർത്തകരും കയ്യടിക്കുന്നതും പുറത്തു വന്ന വീഡിയോയിൽ കാണാം. സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതോടെ പ്രതിഷേധവുമായി ബിജെപി രംഗത്തു വരികയായിരുന്നു. സംഭവം വിവാദമായതോടെ ക്ഷമ ചോദിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും രംഗത്തു വന്നു.
‘രാഷ്‌ട്രപതിയെ ഞങ്ങൾ ബഹുമാനിക്കുന്നു. അവർ ഏറെ ബഹുമാനിക്കപ്പെടുന്ന ഒരു സ്ത്രീയാണ്. സഹമന്ത്രി അഖിൽ ഗിരിയുടെ പ്രസ്താവനയിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു. അദ്ദേഹം പറഞ്ഞത് തെറ്റാണ്. പ്രസ്താവനയെ പാർട്ടി അപലപിക്കുകയും അഖിൽ ഗിരിക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്’ എന്നാണ് മമത ബാനർജി പ്രതികരിച്ചത്. ഗിരിയുടെ അഭിപ്രായത്തെ ടിഎംസി പിന്തുണയ്‌ക്കുന്നില്ലെന്നും ഇത്തരം തെറ്റുകൾ ആവർത്തിച്ചാൽ മന്ത്രിക്കെതിരെ കർശന നടപടിയെടുക്കുമെന്നും മമത പറഞ്ഞു.
Comments