ലോകകപ്പിൽ ബ്രസീൽ കഴിഞ്ഞാൽ ഏറ്റവും മികച്ച റെക്കാർഡുളള ടീമാണ് ഇറ്റലി. ബ്രസീൽ അഞ്ച് തവണ ലോകകപ്പിൽ മുത്തമിട്ടപ്പോൾ ഇറ്റലിയുടെ നേട്ടം നാല് ആണ്. ജർമ്മനിയും നാല് തവണ ജേതാക്കളായിട്ടുണ്ട്. ലോകകപ്പിന്റെ ചരിത്രത്തിൽ തുടർച്ചയായി ആദ്യമായി കിരീടം നിലനിർത്തിയ ടീമും ഇറ്റലി ആണ്. 1934,1938 വർഷങ്ങളിലാണ് അസൂറിപ്പട തുടർച്ചയായി രണ്ട് തവണ കരസ്ഥമാക്കിയത്. പിന്നീട് 1958,1962 വർഷങ്ങളിൽ ബ്രസീലും ഈ നേട്ടത്തിന് ഉടമകളായി. 1982, 2006 ലോകകപ്പിലും നീലപട വീണ്ടും ചാമ്പ്യന്മാരായി. 1970,1994 ലോകകപ്പുകളിൽ രണ്ടാം സ്ഥാനക്കാരുമായിരുന്നു.
എക്കാലത്തും ലോകകപ്പിലെ ഫേവറിറ്റുകളാണ് ഇറ്റലി. കരുത്തുറ്റ പ്രതിരോധ നിരയാണ് ഇറ്റലിയുടെ കരുത്ത്. പ്രതിരോധത്തിൽ ഊന്നി കളിച്ച് കൗണ്ടർ അറ്റാക്കിലൂടെ എതിരാളികളെ ആക്രമിക്കുന്നതാണ് ഇറ്റലിയുടെ പരമ്പരാഗതമായ ശൈലി. മികച്ച പ്രതിരോധ ഭടന്മാരെ ലോകത്തിന് സംഭാവന ചെയ്യാനും അസൂറിപടയ്‌ക്ക് കഴിഞ്ഞു. ഫ്രാങ്കോ ബറേസി, പാവ്ലോ മാൾഡീനി, അലസാൻഡ്രോ കോസ്റ്റാകർട്ടാ, അലസാൻഡ്രോ നെസ്റ്റ, ഫാബിയോ കനവാരോ, ഗെയ്റ്റാനോ സ്‌കിരിയ, ജോർജിയോ കില്ലിനി, ക്രിസ്ത്യൻ പനൂച്ചി, ജിയാൻലൂക്ക സംബ്രാട്ട തുടങ്ങിയ എണ്ണം പറഞ്ഞ ഡിഫന്റർമാർക്ക് ജന്മം നൽകിയ രാജ്യമാണ് ഇറ്റലി.
മികച്ച മുന്നേറ്റ താരങ്ങളും ഇറ്റലിയുടെ യശസ്സ് ഉയർത്തിയിട്ടുണ്ട്. റോബർട്ടോ ബാജിയോ, പാവ്ലോ റോസ്സി, ക്രിസ്റ്റിയൻ വിയേരി, അലസാൻഡ്രോ ഡെൽപിയറോ, ഫ്രാൻസിസ്‌കോ ടോട്ടി, സാൽവതോർ ഷില്ലാച്ചി തുടങ്ങിയ മുന്നേറ്റ നിരക്കാരും ഇറ്റാലിയൻ ടീമിനെ സമ്പുഷ്ടമാക്കി. ഗോൾ വല കാക്കാൻ ജിയാൻലൂജി ബഫൺ, ജിയാൻലൂക്ക പാഗ്ലിയൂക്ക, ദിനോ സോഫ്, വാൾട്ടർ സെംഗ, ഫ്രാൻസിസ്‌കോ ടോൾഡോ തുടങ്ങിയ ഗോൾകീപ്പർമാരും ഇറ്റലിയുടെ കരുത്തായി നിലകൊണ്ടവരാണ്.
ചരിത്രവും പാരമ്പര്യവും അവകാശപ്പെടാനുണ്ടെങ്കിലും ഇറ്റലിക്ക് ഖത്തർ ലോകകപ്പിൽ യോഗ്യത നേടാനാകാതെ പോയത് കളികമ്പക്കാരെ നിരാശയിലാഴ്‌ത്തുന്നു. ഇറ്റലിയില്ലാത്ത തുടർച്ചയായി രണ്ടാമത്തെ ലോകകപ്പാണ് ഇത്. റഷ്യയിൽ നടന്ന കഴിഞ്ഞ ലോകകപ്പിലും നീലപ്പടയുടെ സാന്നിദ്ധ്യമുണ്ടായിരുന്നില്ല. ജർമ്മനിയിൽ 2006ൽ നടന്ന ലോകകപ്പിൽ മുത്തമിട്ട അസൂറികൾക്ക് പിന്നീടങ്ങോട്ട് കഷ്ടകാലമായിരുന്നു.
നിലവിലെ ചാമ്പ്യന്മാർ എന്ന അഭിമാനത്തോടെ 2010ൽ ദക്ഷിണാഫ്രിക്കയിലെത്തിയ ടീം ആദ്യ റൗണ്ടിൽ തോറ്റു മടങ്ങി. 2014ൽ ബ്രസീലിലും ഒന്നാം റൗണ്ടിൽ ഇടറി വീഴാനായിരുന്നു മുൻ ലോകചാമ്പ്യന്മാരുടെ യോഗം. റഷ്യയിലും ഖത്തറിലും യോഗ്യതയും നേടാനാകാത്തായതോടെ അസൂറികളുടെ ലോകകപ്പിലെ ശനിദശ തുടരുകയാണ്. ഖത്തർ ലോകകപ്പിൽ അസാന്നിദ്ധ്യം കൊണ്ട് ഏറ്റവും ശ്രദ്ധയാകർഷിച്ച ടീമാണ് ഇറ്റലി.
നിലവിലെ യൂറോ കപ്പ് ചാമ്പ്യന്മാരായിട്ടും നീലപ്പടയ്‌ക്ക് ലോകകപ്പിലേക്ക് യോഗ്യത നേടാനാകാതെ പോയത് കായികലോകത്തെ ശരിക്കും ഞെട്ടിച്ചു. മികച്ച താരനിരയും പാരമ്പര്യവും സ്വന്തമായിട്ടും ഇറ്റലിക്ക് ഖത്തറിലെത്താനാകാത്തത് ലോകകപ്പിലെ വലിയ നഷ്ടമാണെന്ന് ആരാധകരും കരുതുന്നു. യോഗ്യതാ റൗണ്ടിൽ ദുർബലരായ നോർത്ത് മാസിഡോണിയയോട് 1-0ന് തോറ്റതാണ് ഇറ്റലിയുടെ വിധി നിശ്ചയിച്ചത്. ഇംഗ്ലണ്ടിൽ നടന്ന യൂറോകപ്പിൽ ആതിഥേയരെ പരാജയപ്പെടുത്തി ജേതാക്കളായ അസൂറിപ്പടയ്‌ക്ക് ഖത്തറിലേക്ക് അനായാസം എത്താനാകുമെന്ന് ഏവരും കരുതിയിരുന്നു. വഴിമുടക്കികളായി വടക്കൻ മാസിഡോണിയ അവതരിച്ചതോടെ നീലപ്പടയില്ലാത്ത ഒരു ലോകകപ്പിനും കൂടി സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് ലോകം.
Comments