ദോഹ : ഖത്തർ ലോകകപ്പിന്റെ ഉദ്ഘാടന പരിപാടിയിലേക്ക് വിവാദ ഇസ്ലാമിക മതപ്രഭാഷകൻ സാക്കിർ നായിക്കിനെ ക്ഷണിച്ചത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇസ്ലാമിൽ ഫുട്‌ബോൾ ഹറാമാണെന്ന് പറഞ്ഞയാളെയാണ് ലോകകപ്പ് ഉദ്ഘാടന വേദിയിലേക്ക് വിളിച്ചത്. പിന്നാലെ ഇയാൾ നാല് പേരെ മതംമാറ്റി എന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. ഇതിനിടെ ഫുട്‌ബോളിനെപ്പറ്റിയുള്ള സാക്കിർ നായിക്കിന്റെ വിവാദ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
ഫുട്‌ബോൾ ഒരിക്കലും തൊഴിലായി കണക്കാക്കാൻ പാടില്ലെന്നും അത് ഇസ്ലാമിൽ ഹറാമാണെന്നുമാണ് ഇയാൾ വീഡിയോയിൽ പറഞ്ഞത്. ഇത്തരത്തിൽ മതപ്രസംഗം നടത്തിയ വ്യക്തിയെ ലോകകപ്പിലേക്ക് ക്ഷണിച്ചത് ലോകരാജ്യങ്ങൾക്കിടയിൽ അമർഷം സൃഷ്ടിച്ചിട്ടുണ്ട്.
ലോകകപ്പ് സമയത്ത് മതപ്രഭാഷകൻ സാക്കിർ നായിക് ഖത്തറിലുണ്ടാകുമെന്നും ടൂർണമെന്റിലുടനീളം നിരവധി മതപ്രഭാഷണങ്ങൾ നടത്തുമെന്നും സ്പോർട്സ് ചാനലായ അൽകാസിന്റെ അവതാരകനായ ഫൈസൽ അൽഹജ്രി ട്വീറ്റ് ചെയ്തിരുന്നു. ആദ്യമായാണ് ഖത്തറിൽ വെച്ച് ലോകകപ്പ് നടക്കുന്നത്. കളി നടക്കുന്ന സ്‌റ്റേഡിയങ്ങളിൽ ബിയർ നിരോധിക്കുകയും വസ്ത്രത്തിൽ നിയന്ത്രണമേർപ്പെടുത്തുകയും ചെയ്തത് വിവാദമായിരുന്നു.
ഇന്ത്യ കൂടാതെ യുകെ, ശ്രീലങ്ക, ബംഗ്ലാദേശ്, കാനഡ എന്നീ രാജ്യങ്ങളിലും ഇയാൾക്ക് വിലക്കുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കൽ, വിദ്വേഷ പ്രസംഗം, മതപരിവർത്തനം തുടങ്ങിയ കാര്യങ്ങളിൽ ഏർപ്പെട്ടതിന് സാക്കിറിനെതിരെ ഇന്ത്യയിൽ നിരവധി കേസുകളുണ്ട്.
Comments