ന്യൂഡൽഹി: എം ബി ബി എസ് ഒന്നാം വർഷ പരീക്ഷ പരമാവധി നാല് ശ്രമങ്ങൾക്കുള്ളിൽ എഴുതി എടുത്തിരിക്കണമെന്ന ദേശീയ മെഡികൽ കമ്മീഷൻ നിർദേശം ശരിവെച്ച് ഡൽഹി ഹൈക്കോടതി. എം ബി ബി എസ് പരീക്ഷ അനന്തമായി എഴുതിക്കൊണ്ടിരിക്കുന്നത് അനുവദിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എന്നിവർ അടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
നാല് തവണ എഴുതിയിട്ടും പരാജയപ്പെട്ട വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഡൽഹി ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ മെഡിക്കൽ കമ്മീഷൻ ഉത്തരവിന്റെ പശ്ചാത്തലത്തിൽ, നാല് ശ്രമങ്ങളിലും പരാജയപ്പെട്ട ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് എം ബി ബി എസ് പഠനം തുടരാൻ സാധിച്ചിരുന്നില്ല. കൊറോണ വ്യാപനം നിമിത്തമാണ് തങ്ങൾ പരാജയപ്പെട്ടത് എന്ന വിദ്യാർത്ഥികളുടെ വാദവും പരിഗണിക്കപ്പെട്ടില്ല.
നാല് വർഷത്തിനുള്ളിൽ ഒന്നാം വർഷ മെഡിക്കൽ പഠനം വിദ്യാർത്ഥികൾ പൂർത്തിയാക്കിയിരിക്കണം എന്നായിരുന്നു ദേശീയ മെഡികൽ കമ്മീഷന്റെ നിർദേശം. പരീക്ഷയ്‌ക്ക് ഭാഗികമായി ഹാജരായാലും അത് ഒരു ശ്രമമായി കണക്കാക്കുമെന്നും ദേശീയ മെഡികൽ കമ്മീഷൻ വ്യക്തമാക്കിയിരുന്നു.
വൈദ്യശാസ്ത്രം മഹനീയമായ ഒരു ശാസ്ത്ര ശാഖയാണ്. പൊതുജനങ്ങളുമായി വലിയ തോതിൽ ഇടപെടുന്ന വ്യക്തികളാണ് ഡോക്ടർമാർ. ഈ സാഹചര്യത്തിൽ, മെഡിക്കൽ പഠനത്തിനോട് ആത്മാർത്ഥമായ പ്രതിബദ്ധതയും കഴിവുമുള്ള വിദ്യാർത്ഥികൾക്ക് മാത്രം അവസരം ലഭ്യമാക്കാൻ സർക്കാരുകൾ ശ്രദ്ധിക്കണമെന്ന ശ്രദ്ധേയമായ നിരീക്ഷണവും കോടതി നടത്തി.
Comments