റാഞ്ചി: ഛത്തീസ്ഗഡിൽ തലയ്‌ക്ക് വൻ തുക പാരിതോഷികം പ്രഖ്യാപിച്ച ഭീകരനെ മരിച്ച നിലയിൽ കണ്ടെത്തി. ദേവ എന്ന് അറിയപ്പെടുന്ന ടിറി മദ്കാമിയെയാണ് ദന്തേവാഡയിലെ ജിയാകൊർത വനമേഖലയ്‌ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊടുംഭീകരനായ ഇയാളുടെ തലയ്‌ക്ക് എട്ട് ലക്ഷം രൂപയാണ് പോലീസ് വിലയിട്ടിരുന്നത്.
വനത്തിനുള്ളിൽ വിറക് ശേഖരിക്കാൻ പോയ പ്രദേശവാസികളാണ് ഇയാളുടെ മൃതദേഹം ആദ്യം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. അജ്ഞാത മൃതദേഹം കിടക്കുന്നുവെന്നായിരുന്നു പോലീസിന് ലഭിച്ച വിവരം. എന്നാൽ സ്ഥലത്ത് എത്തി പരിശോധച്ചപ്പോഴാണ് ടിറിയാണെന്ന് വ്യക്തമായത്.
മൃതദേഹത്തിന് സമീപത്ത് നിന്നും തോക്കും കണ്ടെടുത്തിട്ടുണ്ട്. ഇതിന് പുറമേ ഇയാളുടെ ബാഗും പോലീസിന് ലഭിച്ചിരുന്നു.
ടിറിയുടെ മരണകാരണം വ്യക്തമല്ല. ഉൾവനത്തിലേക്ക് ആയിരുന്നു ഇയാളുടെ യാത്രയെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതിനിടെ മറ്റ് കമ്യൂണിസ്റ്റ് ഭീകരർ ആക്രമിച്ചതാണെന്നാണ് നിഗമനം. ടിറിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
കാട്ടെകല്യാൺ ഏരിയ കമ്മിറ്റി(മാവോയിസ്റ്റ്)യിലെ അംഗമാണ് ടിറി.
ഏതാനും മാസങ്ങളായി ആളുകളെ റിക്രൂട്ട് ചെയ്യാനാകാതെ സംഘടന പ്രശ്‌നത്തിലായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
Comments