തിരുവനന്തപുരം: സാമ്പത്തിക നിയന്ത്രണത്തിനിടയിലും പുതിയ കാറുകൾ വാങ്ങുന്നതിനെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സാമ്പത്തിക ഭദ്രതയുള്ളപ്പോൾ മാത്രമല്ല മറ്റ് സാഹചര്യങ്ങളിലും യാത്ര ചെയ്യണമെന്ന് കാനം പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുള്ളതുകൊണ്ട് വസ്ത്രം ധരിക്കേണ്ടയെന്ന് ആരെങ്കിലും പറയുമോയെന്നും സാധാരണ ചെലവുകൾ മാത്രമാണിതെന്നുമാണ് കാനം രാജേന്ദ്രൻ പറഞ്ഞത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനിടയിലാണ് സർക്കാർ കൂടുതൽ വാഹനങ്ങൾ വാങ്ങാനൊരുങ്ങുന്നത്. ഹൈക്കോടതി ജഡ്ജിമാർക്കായി പുതുതായി നാല് കാറുകളാണ് വാങ്ങാൻ ഉത്തരവിറങ്ങിയത്. ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജന് കാർ വാങ്ങാനുള്ള ഉത്തരവിറങ്ങിയ അതേ ദിവസം തന്നെയാണ് ജഡ്ജിമാർക്കും കാർ വാങ്ങാനുള്ള ഉത്തരവും പുറത്തിറങ്ങിയത്.
ഈ മാസം 17-നാണ് ഹൈക്കോടതി ജഡ്ജിമാർക്ക് നാല് പുതിയ കാറുകൾ വാങ്ങാനുള്ള ഉത്തരവ് പുറത്തിറങ്ങിയത്. ഹൈക്കോടതി രജിസ്ട്രാറുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം. Bs6 ഇന്നോവാ ക്രിസ്റ്റ് ഡീസൽ കാറുകൾ വാങ്ങാനാണ് അനുമതി. ഓരോ കാറിനും 24 ലക്ഷം രൂപയാണ് അനുവദിക്കുക. ഇതേ ദിവസം തന്നെയാണ് പി ജയരാജിന് 35 ലക്ഷം രൂപയ്ക്ക് കാർ വാങ്ങാനുള്ള ഉത്തരവ് വ്യവസായ വകുപ്പിൽ നിന്ന് പുറത്തിറങ്ങിയത്.
Comments