കണ്ണൂർ: തലശേരി കത്തിക്കുത്ത് കേസിൽ മൂന്ന് പേർ പിടിയിൽ. പരിക്കേറ്റ രണ്ട് പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മൂന്ന് തലശേരി സ്വദേശികളെ പോലീസ് പിടികൂടിയത്. ജാക്‌സൺ, ഫർഹാൻ, നവീൻ എന്നിവർ കസ്റ്റഡിയിലാണ്. ലഹരി ഇടപാടിലെ തർക്കത്തെ തുടർന്ന് സിപിഎം അനുഭാവികൾ തമ്മിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതാണ് വലിയ ആക്രമണത്തിൽ കലാശിച്ചതെന്നാണ് സൂചന.
ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയുണ്ടായ കത്തിക്കുത്തിൽ നെട്ടൂർ സ്വദേശികളായ ഖാലിദ്, ഷമീർ എന്നിവർ കൊല്ലപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചതിന് ശേഷമായിരുന്നു മരണം. തലശേരി സഹകരണ ആശുപത്രിയിലും കോഴിക്കോട് സ്വകാര്യ ആശുപത്രിയിലുമായിരുന്നു ഇവരെ പ്രവേശിപ്പിച്ചത്.
പ്രതികളെ ബുധനാഴ്ച രാത്രി തന്നെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നാണ് വിവരം. കുത്തേറ്റ് മരിച്ചവർ സിപിഎം അംഗങ്ങളാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ലഹരി വിൽപന സംഘത്തിൽപ്പെട്ട ജാക്‌സണും പാറായി ബാബുവും ചേർന്നാണ് കുത്തിയതെന്ന് മരിക്കുന്നതിന് മുമ്പ് ഷമീർ മൊഴി നൽകിയിരുന്നു.
തലശേരി സിറ്റി സെന്ററിന് സമീപമായിരുന്നു ആക്രമണം നടന്നത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ഷാനിബ് ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. സിപിഎം അനുഭാവിയായ പാറായി ബാബുവിന് വേണ്ടിയുള്ള അന്വേഷണത്തിലാണ് പോലീസ്. നിരവധി കേസുകളിൽ പ്രതിയാണ് പാറായി ബാബു. ആർഎസ്എസ് ശാഖാ കാര്യവാഹ് അനിൽ കുമാറിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിനും ബാബുവിനെതിരെ കേസ് നിലനിൽക്കുന്നുണ്ട്.
Comments