ന്യൂഡൽഹി : രാജ്യത്തെ മുൻനിര കുപ്പി വെള്ളക്കമ്പനിയായ ബിസ്ലേരിയെ സ്വന്തമാക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. 6000-7000 കോടി രൂപയ്ക്കാണ് വിൽപ്പന നടക്കുന്നത് എന്നാണ് വിവരം. കരാറിന്റെ ഭാഗമായി ബിസ്ലേരിയുടെ നിലവിലെ മാനേജ്മെന്റ് രണ്ട് വർഷത്തേക്ക് തുടരുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വാർത്ത സത്യമാണെന്ന് ബിസ്ലേരി ചെയർമാൻ രമേശ് ചൗഹാനും വാർത്താ ഏജൻസിയായ പിടിഐയോട് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് വർഷമായി രമേഷ് ചൗഹാന്റെ ആരോഗ്യനില മോശമാണ്. ബിസ്ലേരിയെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാൻ തനിക്ക് പിൻഗാമിയില്ലെന്നും മകൾക്ക് ബിസിനസിൽ താൽപര്യമില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു. കമ്പനി വിൽക്കുന്നത് വേദനാജനകമാണെങ്കിലും ടാറ്റയുടെ നേതൃത്വത്തിൽ കമ്പനി കൂടുതൽ വളരുമെന്ന് പ്രതീക്ഷയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ടാറ്റയുടെ ഉപഭോക്തൃ ഉൽപാദന വിഭാഗമായ ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ് ആണ് ബിസ്ലേരിയെ സ്വന്തമാക്കിയത്. ടാറ്റയുടെ മൂല്യങ്ങളെയും സംസ്കാരത്തെയും താൻ ഇഷ്ടപ്പെടുന്നു. അതിനാലാണ് മറ്റ് കമ്പനികളെ അവഗണിച്ചുകൊണ്ട് ഈ തീരുമാനത്തിൽ എത്തിയത് എന്ന് അദ്ദേഹം വ്യക്തമാക്കി.
മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് ചൗഹാൻ തന്റെ ശീതളപാനീയ ബിസിനസ്സ് യുഎസ് ബിവറേജസ് കമ്പനിയായ കൊക്കകോളയ്ക്ക് വിറ്റിരുന്നു. തംസ് അപ്പ്, ഗോൾഡ് സ്പോട്ട്, സിട്ര, മാസ, ലിംക തുടങ്ങിയ ബ്രാൻഡുകൾ 1993-ലാണ് അദ്ദേഹം അറ്റ്ലാന്റ ആസ്ഥാനമായുള്ള സ്ഥാപനത്തിന് നൽകിയത്. തുടർന്ന് 2016 ൽ ബിസ്ലേരി പോപ്പിലൂടെ ശീതള പാനീയ ബിസിനസിലേക്ക് കമ്പനി തിരിച്ചുവരാൻ ശ്രമം നടത്തിയെങ്കിലും പ്രതീക്ഷിച്ച വിജയം നേടിയില്ല. ഇന്ത്യയിൽ ഏറെ പ്രചാരമുളള കുപ്പിവെളള ബ്രാൻഡാണ് ബിസ്ലേരി.
Comments