ദോഹ: ഫിഫ ലോകകപ്പിൽ ബ്രസീലിന് തകർപ്പൻ ജയത്തോടെ തുടക്കം. സെർബിയയെ മറുപടിയില്ലത്ത രണ്ട് ഗോളിനാണ് കാനറികൾ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിലെ ഗോൾ വരൾച്ചയ്‌ക്ക് ശേഷം രണ്ടാം പകുതിയിലാണ് മഞ്ഞപ്പടയുടെ ഗോൾ നേട്ടം.
62, 73 മിനിട്ടുകളിൽ റിച്ചാർലിസണാണ് ബ്രസീലിന് വേണ്ടി വലകുലുക്കിയത്. ബൈസിക്കിൾ കിക്കിലൂടെ നേടിയ രണ്ടാം ഗോൾ 2022 ഫിഫ ലോകകപ്പിലെ ഇതുവരെയുള്ള ഏറ്റവും മികച്ച ഗോളായി മാറി.
നെയ്മറുടെ നേതൃത്വത്തിൽ ആദ്യ മിനിട്ട് മുതൽ ബ്രസീൽ താരങ്ങൾ കനത്ത ആക്രമണമായിരുന്നു അഴിച്ചുവിട്ടത്. ശക്തമായ പ്രതിരോധ പൂട്ട് ഒരുക്കി സെർബിയൻ താരങ്ങൾ കാനറികളെ നേരിട്ടെങ്കിലും ബ്രസീലിനെ കാത്തിരുന്നത് തകർപ്പൻ ജയമായിരുന്നു.
ആദ്യ മത്സരത്തിലെ മികച്ച വിജയത്തോടെ ഗ്രൂപ്പ് ജിയിൽ ബ്രസീൽ ഒന്നാമത് എത്തിയിരിക്കുകയാണ്. തിങ്കളാഴ്ച സ്വിറ്റ്‌സർലാൻഡിനെതിരെയാണ് ബ്രസീലിന്റെ അടുത്ത മത്സരം.
Comments