മുംബൈ: ദ്രാവക രൂപത്തിലാക്കി കടത്താൻ ശ്രമിച്ച കൊക്കെയ്ൻ പിടികൂടി. മുംബൈ വിമാനത്താവളത്തിൽ നിന്ന് ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജൻസാണ് ലഹരിമരുന്ന് പിടികൂടിയത്. വിപണിയിൽ 20 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്‌നാണ് കണ്ടെടുത്തതെന്ന് ഡിആർഐ അറിയിച്ചു.
രണ്ട് വിസ്‌കി ബോട്ടിലുകളിൽ ഒളിപ്പിച്ചായിരുന്നു ലിക്വിഡ് കൊക്കെയ്ൻ കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ നൈജീരിയൻ സ്വദേശി പിടിയിലായി. 3.5 കിലോ ഗ്രാം കൊക്കെയ്‌നാണ് ഇയാൾ കടത്താൻ ശ്രമിച്ചതെന്ന് ഡിആർഐ പറയുന്നു. നവംബർ 24ന് ആഡിസ് അബാബ വഴി ലാഗോസിൽ നിന്ന് മുംബൈയിലെത്തിയ യാത്രക്കാരനായിരുന്നു പ്രതി.
ലഹരിക്കടത്തിനെക്കുറിച്ച് രഹസ്യ വിവരം ലഭിച്ച ഡിആർഐ സംഘം വിമാനത്താവളത്തിനുള്ളിൽ വ്യാപക പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് നൈജീരിയൻ സ്വദേശിയിൽ നിന്ന് രണ്ട് ബോട്ടിൽ വിസ്‌കി കണ്ടെടുത്തത്. ഓരോ ലിറ്റർ വീതമുള്ള രണ്ട് ബോട്ടിലുകളായിരുന്നു. ഡ്രഗ് ഡിറ്റക്ഷൻ കിറ്റ് ഉപയോഗിച്ച് വിസ്‌കി പരിശോധിച്ചപ്പോഴാണ് അതിൽ ലഹരി മരുന്ന് അടങ്ങിയിട്ടുണ്ടെന്ന വിവരം ഡിആർഐ കണ്ടെത്തിയത്. തിരിച്ചറിയാൻ ഏറെ പ്രയാസമുള്ള വിധത്തിലായിരുന്നു ലിക്വിഡ് രൂപത്തിലുള്ള കൊക്കെയ്ൻ ഉണ്ടായിരുന്നതെന്നും സംഘം പ്രതികരിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Comments