പത്തനംതിട്ട: ശബരിമലയിൽ പകർച്ചവ്യാധി പ്രതിരോധത്തിന് നടപടികൾ ദ്രുതഗതിയിൽ നടക്കുന്നതായി റിപ്പോർട്ട്. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് മാസ്ക് നിർബന്ധമാക്കി. കൊറോണ ലക്ഷണമുള്ളവരെ പമ്പയിൽ നിന്ന് തന്നെ ആന്റിജൻ ടെസ്റ്റ് ചെയ്യും.
പകർച്ചവ്യാധികൾ ഒഴിവാക്കാനും ഭക്തർക്കും ഡ്യൂട്ടിയിലുള്ള ജീവനക്കാർക്കും തൊഴിലാളികൾക്കും ആരോഗ്യ സംരക്ഷണത്തിനായി വിപുലമായ ക്രമീകരണങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. അലോപ്പതി, ഹോമിയോപ്പതി, ആയുർവേദ വിഭാഗങ്ങളിലെ ആശുപത്രികളിലാണ് സജ്ജീകരണങ്ങൾ ഒരുക്കുന്നത്. രോഗം കണ്ടെത്തുന്നവരിൽ തീവ്രമായ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കും. കൊറോണ പോസിറ്റീവ് ആണെങ്കിൽ ഒപ്പമുള്ളവരെ ക്വാറന്റൈനിൽ വിടുമെന്നും അറിയിച്ചു.
ചിക്കൻ പോക്സും പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. സന്നിധാനത്തെ ഓഫീസ് മുറികളിലും താമസ സ്ഥലങ്ങളിലും അണുനശീകരണം ചെയ്തു. കൊതുക് നിർമാർജനത്തിനായി വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നുണ്ട്. മെഷീൻ ഫോഗിംഗ് സംവിധാനം വഴിയാണ് ഇത് ചെയ്യുന്നത്.
ഹോമിയോ വകുപ്പ് പ്രതിരോധ ശേഷി വർധിപ്പിക്കുന്ന മരുന്നുകൾ സന്നിധാനത്ത് ഭക്തർക്കും ജീവനക്കാർക്കും വിതരണം ചെയ്തു വരുന്നു. ചിക്കൻ പോക്സ് പ്രതിരോധത്തിന് 1700 പ്രതിരോധ ഗുളിക ഹോമിയോ വകുപ്പ് ശബരിമലയിൽ വിതരണം ചെയ്തിട്ടുണ്ട്.
Comments