തിരുവനന്തപുരം: ഫുട്‌ബോൾ ലഹരിക്കെതിരായ സമസ്തയുടെ ആരോപണത്തിൽ വിമർശനമറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഫുട്‌ബോൾ ആരാധന വ്യക്തി സ്വാതന്ത്ര്യമാണെന്ന് ശിവൻകുട്ടി പ്രതികരിച്ചു. വ്യക്തിപരമായ അവകാശങ്ങൾക്ക് മേൽ ആർക്കും കൈക്കടത്താൻ അധികാരമില്ല. സമസ്തയ്‌ക്ക് നിർദേശം നൽകാനുള്ള അവകാശമുണ്ട്. എന്നാൽ അത് സ്വീകരിക്കണമോ വേണ്ടയോ എന്നുള്ളത് വ്യക്തികൾക്ക് തീരുമാനിക്കാമെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യൻ ഭരണഘടന നൽകുന്ന സ്വാതന്ത്ര്യമനുസരിച്ച് ഒരു വ്യക്തിക്ക് നിർവഹിക്കാൻ അവകാശമുള്ള കാര്യങ്ങളിൽ ആർക്കും ഇടപെടാനാകില്ല. വ്യക്തിപരമായ അധികാരങ്ങളും അവകാശങ്ങളും നിരോധിക്കാൻ ഒരു സംഘടനയ്‌ക്കും കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
ഫുട്‌ബോൾ ലഹരിമൂലം നടത്തുന്ന താരാരാധന ഇസ്ലാമിക വിരുദ്ധവും ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തുന്നതുമാണെന്നായിരുന്നു സമസ്തയുടെ ജമിയത്തുൽ ഖുതുബ സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി പറഞ്ഞത്. കൂറ്റൻ കട്ടൗട്ടുകൾ ധൂർത്താണെന്നും രാത്രിയിലെ കളി കാണൽ ആരാധന തടസപ്പെടുത്തുന്നുവെന്നും നാസർ ഫൈസി പറഞ്ഞിരുന്നു. പോർച്ചുഗൽ പോലുള്ള രാജ്യങ്ങളെ പിന്തുണയ്‌ക്കുന്നതിലുള്ള വിയോജിപ്പും സമസ്ത രേഖപ്പെടുത്തി.
പിന്നീട് സംഭവം വിവാദമായപ്പോഴും ഇതേ വാദമായിരുന്നു സമസ്ത നേതാവ് ആവർത്തിച്ചത്. പൊതുസമൂഹത്തിനുള്ള നിർദേശമല്ലെന്നും പള്ളിയിലെത്തുന്ന വിശ്വാസി സമൂഹത്തെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്നും നാസർ കൂടത്തായി വിശദീകരിച്ചു. തരാരാധന അതിരുവിടുകയാണ്. അമിതാവേശവും കളിഭ്രാന്തും ഫുട്‌ബോൾ ജ്വരവുമാണ് എതിർത്തത്. ആരാധിക്കേണ്ടത് ഏകദൈവത്തെ മാത്രമാണെന്നും സമസ്ത വ്യക്തമാക്കി. പള്ളികളിൽ ഇക്കാര്യം വിശദമാക്കി പ്രഭാഷണം നടത്തുമെന്നും നാസർ കൂടത്തായി പറഞ്ഞു.
Comments