മലപ്പുറം: പ്രാർത്ഥനയ്‌ക്ക് ഭംഗം വരുത്തിക്കൊണ്ടുള്ള ഒരു താരാരാധനയും ഫുട്‌ബോൾ ലഹരിയും അംഗീകരിക്കാനാകില്ലെന്ന് സമസ്തയുടെ ജമിയത്തുൽ ഖുതുബ സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി. ഫുട്‌ബോളിനോട് വിരോധമില്ല. പള്ളികളിൽ വരുന്ന വിശ്വാസികൾക്ക് ഇത്തരം കാര്യങ്ങളോട് എങ്ങനെ സമീപിക്കണം എന്നതിനെ പറ്റി ബോധവത്കരണം നടത്താനുള്ള പ്രസംഗനോട്ട് മാത്രമാണ് പുറത്ത് വിട്ടിട്ടുള്ളത്. സ്‌പോർട്‌സ്മാൻ സ്പിരിറ്റോട് കൂടി കാണുന്നതിന് പകരം ഒരു ജ്വരമായി മാറുകയും, ലഹരിയായി പരിണമിച്ച് താരാരാധനയിലേക്കും അമിതമായ ധൂർത്തിലേക്കും പോകുന്നുണ്ട്. അത്തരം സാഹചര്യം ഒഴിവാക്കേണ്ടതാണ്. ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം എല്ലാക്കാര്യത്തിനും നിയന്ത്രണങ്ങളുണ്ട്. ആ ലിമിറ്റ് വിട്ട് സമ്പത്ത് ചെലവഴിക്കുന്നത് ഒരിക്കലും ഇസ്ലാം അംഗീകരിച്ചിട്ടില്ല.
ഖത്തർ ലോകകപ്പ് നടക്കുന്ന രാജ്യമാണ്. ആ രാജ്യത്ത് പോലും മറ്റ് രാജ്യങ്ങളിൽ നടന്ന ലോകകപ്പിൽ നിന്ന് വ്യത്യസ്തമായി മദ്യത്തിനും ലൈംഗികതയ്‌ക്കും നിയന്ത്രണം ഏർപ്പെടുത്തിയ രാജ്യമാണ് ഖത്തർ. അത് അവരുടെ സ്വാതന്ത്ര്യമാണ്. മതപരമായ വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് അവരത് നിർവഹിച്ചിട്ടുള്ളത്. ഓരോരുത്തർക്കും ടീമിനേയും താരങ്ങളേയും സ്‌നേഹിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ അത് വഴിവിട്ട ആരാധനയിലേക്ക് മാറുന്ന ജീവിതരീതി ശരിയല്ല. ഒരു ദിവസം അഞ്ച് നേരം പള്ളികളിൽ പ്രാർത്ഥന നടത്തണം. ആ പ്രാർത്ഥനയുടെ സമയം പോലും പരിഗണിക്കാതെ അതിന് പോലും ഭംഗം വരുന്ന വിധത്തിൽ കളിയാരാധന മാറുന്നു എന്നത് അംഗീകരിക്കാനാകില്ല. പ്രാർത്ഥനയെ തടയാത്ത രൂപത്തിൽ സ്‌പോർട്‌സ്മാൻ സ്പിരിറ്റോടെ വേണം ഇതിനെ കാണേണ്ടത് എന്നും, സമ്പത്ത് അമിതമായി ചെലവഴിക്കരുത് എന്നതുമായിട്ടുള്ള ഒരു ബോധവത്കരണമാണ് വിശ്വാസികളോട് നടത്തിയിട്ടുള്ളത്.
ആരാധനയ്‌ക്ക് ഒരുപാട് മാനങ്ങളുണ്ട്. ദൈവത്തോട് കാണിക്കുന്ന ആരാധന മറ്റ് മേഖലകളിലേക്ക് പോകരുത്. സിനിമാ നടന്മാരേയും, സ്‌പോർട്‌സ് താരങ്ങളേയും, രാഷ്‌ട്രീയക്കാരേയും ഒന്നും ആരാധിക്കാൻ പാടില്ല. ഇവരെ സ്‌നേഹിക്കാൻ മാത്രമേ പാടുള്ളു. താരാരാധനയിലേക്ക് പോകുന്ന രീതിയോട് മാത്രമേ വിയോജിപ്പുള്ളു. ഉറക്കമൊഴിയരുത് എന്നുള്ളത് ഇസ്ലാമികമായ കാര്യമാണ്. ഉറക്കമൊഴിയുന്നത് ശരീരത്തിന് ക്ഷീണമുണ്ടാക്കും. പഠനത്തെ പോലും ഇത് ബാധിക്കും. പള്ളികളിലെ പ്രാർത്ഥനയ്‌ക്കും ഭംഗം വരാൻ പാടില്ല. ആരാധിക്കേണ്ടത് ദൈവത്തെ മാത്രമായിരിക്കണമെന്നും നാസർ ഫൈസി കൂടത്തായി പറഞ്ഞു.
Comments