കൊച്ചി : പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ. ഏലൂർ വടോപ്പിള്ളി താഴെ വീട്ടിൽ കാളിമുത്ത് മുരുകൻ ഹരീഷ് (24), പേരൂർ ഉദ്യോഗമണ്ഡൽ മരങ്ങാട്ട് വീട്ടിൽ മഹീന്ദ്ര സുബ്രഹ്മണ്യൻ (26) എന്നിവരെയാണ് എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്. ഡ്രൈവിന് കൊണ്ടുപോകാമെന്ന് പറഞ്ഞാണ് ഇവർ കുട്ടികളെ കൂട്ടിക്കൊണ്ട് പോയത്. തുടർന്ന് കുട്ടികളോട് അപമര്യാദയായി പെരുമാറുകയായിരുന്നു.
ഒന്നാം പ്രതിയായ ഹരീഷ് ഡെലിവറി ബോയ് ആണ്. പെൺകുട്ടികളുമായി ഇയാൾ പരിചയം സ്ഥാപിച്ചിരുന്നു. തുടർന്ന് ഇവരെ റൈഡിന് കൊണ്ടുപോകാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. കളമശ്ശേരിയിലെ ഹോസ്റ്റലിന് സമീപത്ത് നിന്നാണ് കുട്ടികളെ കാറിൽ കയറ്റിക്കൊണ്ട് പോയത്. മറൈൻ ഡ്രൈവിൽ വെച്ച് പ്രതികൾ അപമര്യാദയായി പെരുമാറി. പെൺകുട്ടികൾ ബഹളം വെച്ചതോടെ പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു.
പെൺകുട്ടികൾ പോലീസിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു. പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തത്. ഇരുവരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.
Comments