കൊല്ലം:ഒടുവിൽ ദുരൂഹതകൾക്ക് വിരാമം. കൊട്ടാരക്കര നെല്ലിക്കുന്നത്തെ വീട്ടിലെ അസ്വാഭാവിക സംഭവങ്ങൾക്ക് പിന്നിൽ എട്ടാം ക്ലാസ്സുകാരൻ. സൈബർ സെൽ, വൈദ്യുതി ബോർഡ്, ഇലക്ട്രോണിക്സ് വിദഗ്ധർ എന്നിവരുടെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് വീട്ടിൽ തന്നെയുള്ള കുട്ടിയുടെ വികൃതിയാണിതെന്ന് കണ്ടെത്തിയത്. വാട്സ്ആപ്പ് സന്ദേശമെത്തിയ ശേഷം ഇലക്ട്രോണിക്സ് ഉപകരണങ്ങളും സ്വിച്ച് ബോർഡുകളും പൊട്ടിത്തെറിക്കുകയും തകരാറിലാവുകയും ചെയ്യുന്നുവെന്നായിരുന്നു പരാതി.
നെല്ലിക്കുന്നം സ്വദേശി രാജന്റെ വീട്ടിലാണ് ദുരുഹത നിറഞ്ഞ സംഭവവികാസങ്ങൾ റിപ്പോർട്ട് ചെയ്തത്. രാജന്റെ ഭാര്യ വിലാസിനിയുടെ ഫോണിൽ നിന്ന് മകൾ സജിതയുടെ ഫോണിലേക്കാണ് സന്ദേശം എത്തിയിരുന്നത്. വിലാസിനിയുടെ വാട്സ്ആപ്പ് തന്റെ ഫോണിലെ വാട്സ്ആപ്പുമായി ലിങ്ക് ചെയ്ത് കുട്ടി തന്നെയാണ് സന്ദേശങ്ങൾ അയച്ചിരുന്നതെന്ന് സൈബർ സെൽ കണ്ടെത്തി.
വീട്ടുകാരെ അമ്പരിപ്പിക്കുന്നതിന് വേണ്ടി ചെയ്താണെന്ന് കുട്ടി പറഞ്ഞു. മറ്റു നമ്പരിലേക്ക് സന്ദേശങ്ങൾ അയക്കുക, മോട്ടോറിന്റെ സ്വിച്ച് മുൻകൂട്ടി ഓൺ ചെയ്തശേഷം ഇപ്പോൾ നിറയുമെന്ന് സന്ദേശം നൽകുക, വൈദ്യുതി ഇപ്പോൾ പോകുമെന്ന സന്ദേശം നൽകിയ ശേഷം ബ്രേക്കറുകൾ ഓഫ് ചെയ്യുക, സ്വിച്ച് ബോർഡിന്റെ വയറുകൾ ഷോർട്ടാക്കിയ ശേഷം വൈദ്യുതോപകരണങ്ങൾ തകരാറിലാക്കുകയും മുൻകൂട്ടി സന്ദേശമയക്കുകയും ചെയ്യുക എന്നിവയായിരുന്നു എട്ടാം ക്ലാസുകാരന്റെ അമ്പരിപ്പിക്കാനുള്ള വിദ്യകൾ.
വീട്ടുകാർ ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറവും സംഭാഷണവിഷയവും വരെ സന്ദേശങ്ങളായി എത്തിയതോടെയാണ് പരിഭ്രാന്തരായത്. തുടർന്ന് രാജന്റെ വീട്ടിലെ ദുരൂഹതകൾ സമൂഹമാദ്ധ്യമങ്ങളിലും വാർത്തകളിലും ചർച്ച വിഷയമായി. തങ്ങളെ അപായപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അഭ്യൂഹങ്ങളുണ്ടായി. വാർത്ത ചർച്ച ആയതോടെയാണ് കൊട്ടാരക്കര സിഐ പ്രശാന്തിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചത്.
Comments