പാലക്കാട്: ലോകകപ്പ് ഫുട്‌ബോൾ മത്സരത്തിൽ ടീം സെനഗലിന്റെ വിജയത്തിനായി വെടിവഴിപാട് നേർന്ന് യുവാക്കൾ. പാലക്കാട് പട്ടാമ്പിക്ക് സമീപം ഞാങ്ങാട്ടിരിയിൽ ശ്രീ മുക്കാരത്തിക്കാവ് ക്ഷേത്രത്തിലാണ് യുവാക്കൾ വെടിവഴിപാട് നടത്തിയത്. ദേശവിളക്ക് മഹോത്സവത്തിന്റെ ഭാഗമായിട്ടായിരുന്നു വെടിവഴിപാട് ചടങ്ങ്. ഞാങ്ങാട്ടിരി സ്വദേശികളായ അലി, ഖാജ എന്നിവരാണ് വഴിപാട് നടത്തിയത്.
കഴിഞ്ഞ ദിവസമായിരുന്നു ഖത്തറുമായി സെനഗലിന്റെ മത്സരം നടന്നത്. കളിയിൽ ആതിഥേയരായ ഖത്തർ ദയനീയമായി പരാജയപ്പെട്ടിരുന്നു. 3-1 നായിരുന്നു സെനഗലിന്റെ വിജയം.
ലോകകപ്പ് ഫുട്‌ബോളിനോടുള്ള ആരാധനയും ആവേശവും എത്രമാത്രം പ്രധാനപ്പെട്ടതാണ് മലയാളികൾക്കെന്ന് ഇത്തരം സംഭവങ്ങൾ ചൂണ്ടിക്കാട്ടുന്നു. സമസ്ത പോലുള്ള ഇസ്ലാമിക സംഘടനകൾ ലോകകപ്പ് ഫുട്‌ബോൾ ലഹരിക്കെതിരെ രംഗത്തെത്തുന്ന സാഹചര്യത്തിലാണ് മറുവശത്ത് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് എന്നുള്ളതും ശ്രദ്ധേയമാണ്.
Comments