ന്യൂഡൽഹി: ഗുജറാത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുപ്രധാന സർവേ ഫലം പുറത്ത്. ‘രാഹുൽ ഗാന്ധിയുടെ സന്നിദ്ധ്യം ഗുജറാത്തിൽ കോൺഗ്രസിന് ഗുണം ചെയ്യുമോ?‘ എന്ന ചോദ്യത്തിന് ഗുജറാത്തിലെ ജനങ്ങളിൽ ഭൂരിഭാഗം പേരും ‘ഇല്ല‘ എന്നാണ് മറുപടി നൽകിയത്. ഇന്ത്യ ടിവി- മാട്രൈസ് അഭിപ്രായ സർവേ പ്രകാരം, 64 ശതമാനം പേർ പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യം ഗുജറാത്തിൽ ബിജെപിക്ക് ഗുണം ചെയ്യും എന്ന് അഭിപ്രായപ്പെടുന്നു.
സി- വോട്ടർ സർവേ പ്രകാരം, രാഹുൽ ഗാന്ധിയുടെ സാന്നിദ്ധ്യം കോൺഗ്രസിന് ഗുണം ചെയ്യുമെന്ന് 41 ശതമാനം പേർ അഭിപ്രായപ്പെടുന്നു. എന്നാൽ 59 ശതമാനം പേരും പറയുന്നത്, രാഹുൽ ഗാന്ധിയുടെ സാന്നിദ്ധ്യം കൊണ്ടും കോൺഗ്രസിന് നേട്ടമൊന്നും ഉണ്ടാകാൻ പോകുന്നില്ല എന്നാണ്. ഏറെക്കുറെ എല്ലാ സർവേകളും ഗുജറാത്തിൽ ബിജെപി തകർപ്പൻ ജയം നേടുമെന്ന് പ്രവചിക്കുന്നു. ബിജെപി പ്രകടനത്തിന്റെ നെടും തൂൺ പ്രധാനമന്ത്രിയായിരിക്കുമെന്നും ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നു.
ബിജെപി ഗുജറാത്തിൽ ഭരണത്തുടർച്ച നേടുമ്പോൾ, കോൺഗ്രസിന് സീറ്റുകളും വോട്ട് വിഹിതവും കുറയുമെന്നും ഭൂരിപക്ഷം സർവേകളും അടിവരയിടുന്നു. ആം ആദ്മി പാർട്ടി കഴിഞ്ഞ തവണത്തേക്കാൾ വോട്ട് നേടുമെന്ന് ഏറെക്കുറേ എല്ലാ സർവേകളും വ്യക്തമാക്കുമ്പോൾ, ബിജെപിയുടെ പടയോട്ടത്തെ ഒരു തരത്തിലും സ്വാധീനിക്കാൻ അവർക്ക് സാധിക്കില്ലെന്നും സർവേകൾ ചൂണ്ടിക്കാട്ടുന്നു.
Comments