മലപ്പുറം: ഹലാൽ ആട് കച്ചവടത്തിന്റെ മറവിൽ കോടികളുടെ തട്ടിപ്പ് നടത്തി മതപണ്ഡിതന്റെ മകനും സുഹൃത്തും. മുജാഹിദ് പണ്ഡിതൻ കെ.വി അബ്ദുൾ ലത്തീഫ് മൗലവിയുടെ മകൻ സലീഖ്, എടവണ്ണ സ്വദേശി റിയാസ് ബാബു എന്നിവരാണ് പലരിൽ നിന്നായി പണം തട്ടിയത്. സംഭവത്തിൽ തട്ടിപ്പിനിരയായവർ മലപ്പുറം ജില്ലാ പോലീസ് മേധാവിയ്‌ക്ക് പരാതി നൽകി.
ഗുജറാത്ത്, രാജസ്ഥാൻ എന്നിവടങ്ങളിൽ നിന്നും ഹലാൽ ആടിനെ എത്തിച്ച് മൊത്തമായി വിൽക്കുന്ന പദ്ധതിയെന്ന് വിശ്വസിപ്പിച്ചായിരുന്നു സലീഖും, റിയാസ് ബാബുവും പണം തട്ടിയത്. 2015 ലാണ് ഇവർ ഇത്തരത്തിലൊരു പദ്ധതിയുമായി രംഗത്ത് വന്നത്. 2019 ഓടെ ഈ പദ്ധതി ഇരുവരും ചേർന്ന് സജീവമാക്കി. മതവിശ്വാസ പ്രകാരം തികച്ചും ഹലാൽ ആയ നിക്ഷേപം ആണ് ഇതെന്ന് പറഞ്ഞായിരുന്നു പ്രചാരണം. ഇതോടെ നിരവധി പേർ ഇതിൽ വീണു.
പദ്ധതിയിൽ പങ്കാളികളായവരിൽ ഭൂരിഭാഗം പേരും മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവരാണ്. 5000 രൂപയാണ് ആളുകളിൽ നിന്നും പദ്ധതിയുടെ പേരിൽ ഇരുവരും ഓരോരുത്തരിൽ നിന്നായി ഒരു ഷെയറിന് വാങ്ങിയത്. ഇത്തരത്തിൽ എത്ര ഷെയർ വേണമെങ്കിലും വാങ്ങാം. ഷെയർ ഒന്നിന് 300 മുതൽ 500 രൂപവരെ നിക്ഷേപകർക്ക് ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. പണം എപ്പോൾ വേണമെങ്കിലും പിൻവലിക്കാനുള്ള അവസരമുണ്ടെന്നും നിക്ഷേപകരെ വിശ്വസിപ്പിച്ചിരുന്നു. പദ്ധതി സത്യമെന്ന് ബോധിപ്പിക്കാൻ അരീക്കോട് ഹലാൽ ഗോട്ട് ഫാം എന്ന പേരിൽ ഒരു സംരംഭവും ഇവർ തുടങ്ങിയിരുന്നതായി പരാതിക്കാർ പറയുന്നു.
ആദ്യമെല്ലാം നിക്ഷേപകർക്ക് ലാഭവിഹിതം നൽകിയിരുന്നു. പിന്നീട് ഇത് മുടങ്ങി. ലക്ഷക്കണക്കിന് രൂപ വരെ പദ്ധതിയിൽ നിക്ഷേപിച്ചവർ ഉണ്ട്. ഈ പണം നഷ്ടപ്പെട്ട സ്ഥിതിയിലാണ് ഇവർ. സംഭവ ശേഷം സലീഹും റിയാസ് ബാബുവും ഒളിവിലാണ്.
ഇതോടെയാണ് ആളുകൾ കൂട്ടത്തോടെ പരാതിയുമായി പോലീസിനെ സമീപിച്ചത്. 134 പേരാണ് പരാതി നൽകിയത്. സലീഹും, റിയാസ് ബാബുവും ആഫ്രിക്കയിലാണ് ഇപ്പോഴുള്ളതെന്നാണ് ഇവർ പറയുന്നത്. പണം ആവശ്യപ്പെട്ട് ഇവരുടെ കുടുംബാംഗങ്ങളെ നിക്ഷേപകർ ബന്ധപ്പെട്ടിരുന്നു. എന്നാൽ ഇവരെക്കുറിച്ച് ഒരു അറിവും ഇല്ലെന്നാണ് വീട്ടുകാർ പറയുന്നത്.
Comments