ന്യൂഡൽഹി: ആംആദ്മി പാർട്ടിയുടെ ഭരണത്തിൽ മനംമടുത്ത ജനങ്ങൾ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി വോട്ടുചെയ്യാൻ കാത്തിരിക്കുകയാണെന്ന് ജെ.പി നദ്ദ. വരാനിരിക്കുന്ന മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡൽഹിയിലെ വാസിപൂർ വ്യാവസായിക മേഖലയിൽ പ്രചാരണം നടത്തുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ ദേശീയ അദ്ധ്യക്ഷനായ നദ്ദയോടൊപ്പം എംപി ഹർഷ വർധനുമുണ്ടായിരുന്നു.
എഎപിയുടെ ഭരണം ജനങ്ങൾക്ക് മതിയായി. നഗരത്തിലെ പല പ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ അവർ ബിജെപി വരണമെന്ന് ആഗ്രഹിക്കുന്നു. തങ്ങളുടെ നേതാക്കൾ തീർത്തും സത്യസന്ധരാണെന്നായിരുന്നു ആംആദ്മി പാർട്ടിയുടെ വാദം. എന്നാലിന്ന് അഴിമതിയിൽ പങ്കാളിയായ എഎപി മന്ത്രി സത്യേന്ദർ ജയിൻ തിഹാർ ജയിലിലാണ്. ഇതോടെ ജയിലിൽ മസാജ് സെന്റർ തുറക്കുകയാണ് എഎപി ചെയ്തത്. റേപ്പിസ്റ്റായ തടവുകാരനെ മന്ത്രിയുടെ തെറാപ്പിസ്റ്റാക്കിയെന്നും ജെ.പി നദ്ദ പറഞ്ഞു.
തിഹാർ ജയിലിൽ കഴിയുന്ന സത്യേന്ദർ ജയിന് പ്രത്യേക സൗകര്യങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിന്റെ നിരവധി സിസിടിവി ദൃശ്യങ്ങൾ ഇതിനിടെ ബിജെപി പുറത്തുവിട്ടിരുന്നു. മന്ത്രിക്ക് ബോഡി മസാജ് ചെയ്യാൻ ആളെത്തുന്നതും പ്രത്യേകതരം ഭക്ഷണം ലഭ്യമാക്കുന്നതുമെല്ലാം ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. കസ്റ്റഡിയിലായതിന് ശേഷം 28 കിലോ ഗ്രാം തൂക്കം കുറഞ്ഞുവെന്നായിരുന്നു സത്യേന്ദ്ര ജയിൻ കോടതിയെ അറിയിച്ചത്. എന്നാൽ മന്ത്രി എട്ട് കിലോ തൂക്കം കൂടുകയാണ് ചെയ്തതതെന്ന് കണ്ടെത്തി. മൂന്നാമതായി പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിൽ ജയിൽ സൂപ്രണ്ട് അജിത് കുമാറുമായി സത്യേന്ദർ ജയിൻ നടത്തുന്ന കൂടിക്കാഴ്ചയും ഉണ്ടായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ ഓരോന്നായി പുറത്തുവന്നതോടെ എഎപിയുടെ മുഖംമൂടി തകർന്നുവെന്നും ജനങ്ങൾ സത്യം തിരിച്ചറിയുന്നുണ്ടെന്നും ബിജെപി പ്രതികരിച്ചു. ഇതിന് തിരഞ്ഞെടുപ്പിലൂടെ ജനങ്ങൾ മറുപടി നൽകുമെന്നും ബിജെപി നേതാക്കൾ പറഞ്ഞു.
Comments