തിരുവനന്തപുരം: കിളികൊല്ലൂരിൽ സൈനികനായ വിഷ്ണുവിനെയും സഹോദരൻ വിഘ്‌നേഷിനെയും സ്റ്റേഷനകത്ത് പോലീസുകാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ തെളിവില്ലെന്ന പോലീസ് റിപ്പോർട്ട് വിചിത്രമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പോലീസ് സ്റ്റേഷനിൽ സൈനികന് മർദ്ദനമേറ്റെന്നും മർദ്ദിച്ചത് ആരാണെന്ന് അറിയില്ലെന്നും കമ്മീഷണർ പറഞ്ഞത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് കൊല്ലം സിറ്റി പോലീസ് കമ്മിഷണർ മെറിൻ ജോസഫ് നൽകിയ റിപ്പോർട്ട് കേരളത്തിൽ പോലീസിന് എന്തുമാകാമെന്ന ധിക്കാരമാണ്. സൈനികനെ പോലീസുകാർ ചേർന്ന് ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യം ലോകത്തെല്ലാവരും കണ്ടതാണ്. നിനക്ക് തോക്കെടുത്ത് വെടിവെക്കാൻ വിരൽ ഉണ്ടാവില്ലെന്ന് പറഞ്ഞാണ് വിഷ്ണുവിനെ പോലീസുകാർ ഉപദ്രവിച്ചത്. കുറ്റക്കാരെ സംരക്ഷിക്കാനുള്ള റിപ്പോർട്ടിന് പിന്നിൽ സംസ്ഥാന സർക്കാർ തന്നെയാണെന്ന് വ്യക്തമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
കിളികൊല്ലൂരിലെ പോലീസ് അതിക്രമത്തെക്കുറിച്ച് അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ സർക്കാർ തയ്യാറാകണം. ആക്രമിക്കപ്പെട്ടത് രാജ്യത്തിന് വേണ്ടി പോരാടുന്ന സൈനികനാണ്. പിണറായി വിജയൻ ഭരണത്തിൽ പോലീസ് രാജാണ് സംസ്ഥാനത്ത് നടക്കുന്നത്. സിപിഎം ഗുണ്ടകളും പോലീസ് സഖാക്കളും അഴിഞ്ഞാടുകയാണ്. പോലീസ് ജനങ്ങളുടെ മേൽ കുതിര കയറുന്നത് പതിവായിരിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.















