തിരുവനന്തപുരം: വിഴിഞ്ഞത്തെ പോലീസ് നടപടി ദൗർഭാഗ്യകരമെന്ന് കേരള കത്തോലിക്ക മെത്രാൻ സമിതി. മത്സ്യത്തൊഴിലാളി സമരത്തിൽ ജനവികാരം മാനിച്ചുകൊണ്ട് പ്രശ്‌നം ചർച്ചകളിലൂടെ പരിഹരിക്കുന്നതിന് പകരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പിനെയും സഹായ മെത്രാനെയും അടക്കം പ്രതികളാക്കി കേസെടുക്കുന്നത് നീതീകരിക്കാനാവില്ലെന്ന് കെസിബിസി ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം ലാറ്റിൻ അതിരൂപത അധികാരികളും ജനപ്രതിനിധികളുമായി സർക്കാർ ചർച്ചകൾ നടത്തി പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള പരിശ്രമം തുടരണമെന്നും ബിഷപ്പുമാരെ ഉൾപ്പെടെ പ്രതികളാക്കി എടുത്തിരിക്കുന്ന കേസുകൾ പിൻവലിക്കാൻ പോലീസ് തയ്യാറാകണമെന്നും കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു.
അതേസമയം പോലീസ് സ്‌റ്റേഷൻ കേന്ദ്രീകരിച്ച് സമരാനുകൂലികൾ നടത്തിയ ആക്രമണത്തിൽ ഏകദേശം 35-ഓളം പോലീസുകാർക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. വിഴിഞ്ഞത്തെ ഒരു പോലീസ് സ്‌റ്റേഷൻ പൂർണമായും തകർത്തിട്ടുണ്ട്. പോലീസ് വാൻ തടയുകയും രണ്ട് പോലീസ് ജീപ്പുകൾ മറിച്ചിടുകയും ചെയ്തു. കരമന, വിഴിഞ്ഞം സ്റ്റേഷനുകളിലെ ജീപ്പുകളാണ് തകർത്തത്. ഫ്‌ളക്‌സ് ബോർഡിലെ പട്ടിക കൊണ്ട് പോലീസുകാരെ സമരാനുകൂലികൾ മർദ്ദിച്ചു. രണ്ട് പോലീസുകാരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ദൃശ്യങ്ങൾ പകർത്താനെത്തിയ മാദ്ധ്യമപ്രവർത്തകർക്ക് നേരെയും സമരാനുകൂലികൾ ആക്രമണം അഴിച്ചുവിട്ടു. ഒരു പോലീസുകാരന്റെ കാലൊടിഞ്ഞു. ആയിരത്തോളം വരുന്ന സമരാനുകൂലികൾ ചേർന്നാണ് സ്‌റ്റേഷൻ ആക്രമിച്ചത്. അക്രമികളെ തടയാൻ പോലീസ് രണ്ട് റൗണ്ട് ഗ്രനേഡും കണ്ണീർവാതകവും പ്രയോഗിച്ചു. ഒടുവിലാണ് സ്‌റ്റേഷൻ പരിസരത്ത് നിന്ന് പ്രതിഷേധക്കാരെ നീക്കം ചെയ്യാൻ പോലീസിനായത്. വിഴിഞ്ഞം ബസ് സ്റ്റാൻഡിന് സമീപത്താണ് പ്രതിഷേധക്കാർ ഇപ്പോൾ സംഘടിക്കുന്നത്. സ്ഥിതി വഷളായതോടെ കമ്മീഷണർ അടക്കം ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.
Comments