കോഴിക്കോട് : വിഴിഞ്ഞത്ത് അക്രമികൾ അഴിഞ്ഞാട്ടം നടത്തിയതിൽ പ്രതിഷേധം അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ആഭ്യന്തര വകുപ്പിന്റെ പൂർണ പരാജയമാണ് ഇതിലൂടെ വ്യക്തമാകുന്നത്. മുൻകൂട്ടി കാര്യങ്ങൾ അറിഞ്ഞിട്ടും ആവശ്യമായ നടപടികൾ എടുക്കാൻ പോലീസിന് സാധിച്ചില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. അക്രമം തടയാൻ പോലീസ് മുതിർന്നില്ല. കേസിന്റെ തീവ്രത കുറയ്‌ക്കാനാണ് മേലധികാരികൾ ശ്രമിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
ഒരാഴ്ചയായി വ്യാപകമായ അക്രമങ്ങൾ നടക്കുന്നു. എന്നാൽ ഇത് കാര്യമാക്കിയെടുക്കാൻ പോലീസിനായില്ല. ആവശ്യമായ പോലീസ് സന്നാഹത്തെ വിന്യസിക്കാനോ അക്രമം തടയാനോ വകുപ്പ് തയ്യാറായില്ല. അക്രമത്തിൽ 55 ഓളം പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. പക്ഷേ നിരവധി പേർക്ക് പ്രാഥമിക ശുശ്രൂഷ നൽകി ഇന്നലെ തന്നെ ആശുപത്രിയിൽ നിന്ന് പറഞ്ഞുവിട്ടു. ഈ കണക്കുകൾ പോലീസ് തന്നെ മറച്ചുവെയ്‌ക്കുന്നു. കഴിഞ്ഞ ഒരാഴ്ചയായി പ്രദേശവാസികൾക്ക് നേരെ വലിയ തോതിൽ അക്രമങ്ങൾ നടക്കുന്നുണ്ട്. എന്നാൽ സർക്കാർ ഇതിന് നേരെ കണ്ണടയ്‌ക്കുകയാണ്.
എളുപ്പത്തിൽ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് സമരക്കാർക്കെതിരെ ചുമത്തിയിരിക്കുന്നത്. വിരലിൽ എണ്ണാവുന്നവരെ മാത്രമാണ് ഇന്നലെ കസ്റ്റഡിയിലെടുത്തത്. സർക്കാരിന്റെ ഒത്താശ സമരക്കാർക്ക് ലഭിക്കുന്നുണ്ട്. സർക്കാരിൽ ഇരുന്നുകൊണ്ട് മന്ത്രിമാർ സമരത്തെ അനുകൂലിക്കുകയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
ഗതാഗത മന്ത്രി ആന്റണി രാജു നേരിട്ട് സമരക്കാരെ പിന്തുണക്കുന്നു. അദ്ദേഹവും കുടുംബവും സമരത്തിന് പിന്നിൽ മാസങ്ങളായി പ്രവർത്തിക്കുന്നു. വിഴിഞ്ഞം തുറമുഖം അട്ടിമറിയ്‌ക്കുക എന്ന അജണ്ട സർക്കാരിലെ ചിലർക്കുണ്ട്. സിപിഎമ്മും സർക്കാരും സമരത്തെ പ്രോത്സാഹിപ്പിക്കുകയും അതിൽ ചിലർ തങ്ങൾ ജനങ്ങൾക്കൊപ്പമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടത്തുകയും ചെയ്യുന്നു. അതാണ് വിഴിഞ്ഞത്ത് കാണുന്നത്. ആന്റണി രാജുവും സംഘവും സമരത്തെ പ്രോത്സാഹിപ്പിക്കുമ്പോൾ വി ശിവൻകുട്ടിയും സംഘവും തങ്ങൾ ജനങ്ങൾക്കൊപ്പമാണെന്ന് പറഞ്ഞുപരത്താൻ ശ്രമിക്കുന്നു.
സമരപ്പന്തൽ പൊളിച്ച് നീക്കണമെന്നും സമരക്കാരെ ഒഴിപ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിന് സർക്കാരോ പോലീസ് വകുപ്പോ തയ്യാറായില്ല. കൂടംകുളം സമരസംഘത്തിന് വിഴിഞ്ഞത്ത് എന്താണ് കാര്യമെന്നും അദ്ദേഹം ചോദിച്ചു. ഹൈക്കോടതി ആവർത്തിച്ച് പറഞ്ഞിട്ടും സർക്കാർ ഒരുനടപടിയും എടുത്തില്ല.
വിഴിഞ്ഞത്ത് പദ്ധതി അട്ടിമറിക്കാൻ അനുവദിക്കില്ല. സംസ്ഥാന വികസനത്തിന് തന്നെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് വിഴിഞ്ഞം. സർക്കാർ മുൻകൈ എടുത്തു സമരം അവസാനിപ്പിക്കണം. സ്ഥാപിത താല്പര്യങ്ങൾ ആണ് സമരത്തിന് പിന്നിൽ. സമരത്തിന്റെ മറവിൽ പ്രദേശവാസികളെ അക്രമിക്കുന്നത് നിർത്തലാക്കണമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
Comments