ദിബ്രുഗഡ്: സീനിയേഴ്‌സിന്റെ റാഗിങ്ങിൽ നിന്നും രക്ഷപ്പെടാൻ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. ഹോസ്റ്റൽ കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിൽ നിന്നായിരുന്നു ബിരുദാനന്തര വിദ്യാർത്ഥിയായ ആനന്ദ് ശർമ ചാടിയത്. ഗുരുതരമായി പരിക്കേറ്റ യുവാവ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അസമിലെ ദിബ്രുഗഡ് സർവകലാശാലയ്‌ക്ക് സമീപം ഞായറാഴ്ച രാത്രിയാണ് സംഭവം.
ദിബ്രുഗഡ് സർവകലാശാലയിലെ അഞ്ച് സീനിയർ വിദ്യാർത്ഥികൾ ചേർന്നായിരുന്നു പിഎൻഡിപി ഹോസ്റ്റലിൽ വച്ച് ആനന്ദിനെ റാഗ് ചെയ്യാൻ ശ്രമിച്ചത്. ഇവരിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി യുവാവ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടുകയായിരുന്നു. രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും അപകടത്തിന് കാരണക്കാരായ സീനിയേഴ്‌സിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. സിമാന്ത ഹസാരിക, നിരഞ്ജൻ ഠാക്കൂർ, പ്രഞ്ജിത്ത് ബറുവാ എന്നിവരാണ് അറസ്റ്റിലായത്.
പ്രതികൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പോലീസിന് നിർദേശം നൽകി. പരിക്കേറ്റ ആനന്ദിന് ആവശ്യമായ ചികിത്സാ സഹായം ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിർദേശിച്ചു. റാഗിങ്ങ് ഒരു കാരണവശാലും അനുവദിക്കില്ലെന്നും അസം മുഖ്യമന്ത്രി പ്രതികരിച്ചു.
Comments