ന്യൂഡൽഹി: രാജ്യത്തുടനീളം ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ടതിന് ജെയ്‌ഷെ മുഹമ്മദ് ഭീകരർക്ക് ജീവപര്യന്തം കഠിന തടവിന് വിധിച്ച് പ്രത്യേക കോടതി. ജമ്മു സ്വദേശികളായ സജാദ് അഹമ്മദ് ഖാൻ, തൻവീർ അഹമ്മദ് ഗാനി, ബിലാൽ അഹമ്മദ് മിർ, മുസാഫർ അഹമ്മദ് ഭട്ട്, ഇഷ്ഫാഖ് അഹമ്മദ് ഭട്ട്, മെഹ്‌റാജ് ഉദ് എന്നിവരെയാണ് ജീവപര്യന്തം ശിക്ഷയ്‌ക്ക് വിധിച്ചത്. നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമ പ്രകാരവും ശിക്ഷ വകുപ്പുകൾ പ്രകാരവുമാണ് നടപടികൾ.
തൻവീറിന് അഞ്ച് വർഷം കഠിന തടവും പിഴയുമാണ് വിധിച്ചിരിക്കുന്നത്. മറ്റുള്ളവർക്ക് പിഴയും ജീവപര്യന്തം കഠിന തടവുമാണ് പ്രത്യേക കോടതി വിധിച്ചത്. കൊടും ഭീകരനായ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരൻ മുഫ്തി അബ്ദുൾ റൗഫ് അസ്ഗറുമായി ഗൂഢാലോചന നടത്തുകയും രാജ്യത്ത് വൻ ഭീകരാക്രണങ്ങൾക്ക് ആസൂത്രണം ചെയ്തതായും കണ്ടെത്തിയിരുന്നു. പാകിസ്താൻ ഭീകരരിൽ നിന്ന് ഇവർക്ക് പരിശീലനം ലഭിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ രാജ്യാന്തര അതിർത്തിയിൽ ഇവരുടെ സഹായത്തോടെയാണ് പല ഭീകരകരും നുഴഞ്ഞുകയറിയതെന്നും ശിക്ഷിക്കപ്പെട്ട ഭീകരരർ വ്യക്തമാക്കിയിരുന്നു.
ആക്രമണങ്ങൾ നടത്തുന്നതിൽ പ്രധാന തൻവീറാണെന്ന് കോടതി നിരീക്ഷിച്ചു. ഇയാൾ ഭീകരരെ എത്തിക്കുന്നതിനായി സൗകര്യമൊരുക്കുകയും സീൽ ചെയ്ത പാഴ്‌സലുകളും ഭക്ഷണവും മരുന്നുകളും വിതരണം ചെയ്യുകയും ചെയ്തു. മെഹ്‌റാജുദ്ദീന്റെ നിർദ്ദേശപ്രകാരം സ്‌ഫോടക വസ്തുക്കൾ എത്തിക്കുകയും വിതരണം ചെയ്യുകയും ചെയ്തു. ബിലാൽ മിറും മുസാഫർ ഭട്ടും വിവിധയിടങ്ങളിൽ ഒളിത്താവളങ്ങൾ നിർമ്മിക്കുകയും ചെയ്തു.ആക്രമണം നടത്തേണ്ട സ്ഥലങ്ങളിൽ സൂക്ഷ്മ നിരീക്ഷണം നടത്താനാണ് സജാദിനെ ഏൽപ്പിച്ചിരുന്നത്.
Comments