കൊച്ചി : ശബരിമല തീർത്ഥാടനത്തിനായി സ്വകാര്യ കമ്പനി ഹെലികോപ്റ്റർ സർവീസ് അടക്കമുള്ള വി.ഐ.പി ദർശനം വാഗ്ദാനം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സംഭവത്തിൽ ദേവസ്വം ബോർഡിന്റെ പരാതിയിന്മേൽ നടപടി ആരംഭിച്ചതായി പോലീസ് അറിയിച്ചിരുന്നു. കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് മറുപടി സത്യവാങ്മൂലം സമർപ്പിച്ചേക്കും.
നേരത്തെയും കമ്പനിക്കെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. വിഷയം ചെറുതായി കാണാനാകില്ലെന്ന് പറഞ്ഞ ഹൈക്കോടതി ശബരിമല എന്ന പേര് ഉപയോഗിക്കാൻ പാടില്ലെന്നാണ് താക്കീത് നൽകിയത്. പരസ്യം നൽകാൻ ആരാണ് അനുവാദം നൽകിയത് എന്നും കോടതി ചോദിച്ചിരുന്നു.
കൊച്ചിയിൽ നിന്ന് നിലയ്‌ക്കലിലേക്ക് ദിവസവും രണ്ട് സർവ്വീസ് നടത്തുമെന്ന് ഹെലികേരള എന്ന വെബ്സൈറ്റിലാണ് പരസ്യം വന്നത്. ഒരാൾക്ക് 45,000 രൂപ നിരക്കിൽ സർവ്വീസ് നടത്തുമെന്നായിരുന്നു പരസ്യം. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേസെടുത്തത്.
Comments