ന്യൂഡൽഹി : വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീരി പണ്ഡിറ്റുകളുടെ പലായത്തിന്റെ കഥ പറയുന്ന ദി കശ്മീർ ഫയൽ എന്ന ചിത്രത്തെ അന്താരാഷ്‌ട്ര ഗോവൻ ചലച്ചിത്ര മേള ജൂറി ചെയർമാനും ഇസ്രായേൽ ചലച്ചിത്ര നിർമ്മാതാവുമായ നാദവ് ലാപിഡ് പരിഹസിച്ചതിനെതിരെ വിമർശനവുമായി പ്രമുഖർ രംഗത്ത്. ചിത്രം ഒരു പ്രൊപ്പഗണ്ടയുടെ ഭാഗമാണെന്നും നിലവാരമില്ലാത്തതെന്നുമാണ് ജൂറി ചെയർമാൻ വിശേഷിപ്പിച്ചത്. ഇന്ത്യയുടെ 53-ാമത് അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ ഈ സിനിമയെ ഉൾപ്പെടുത്തിയതിനെയും ലാപിഡ് വിമർശിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് ബോളിവുഡ് താരങ്ങൾ രംഗത്തെത്തിയത്.
എത്ര വലിയ നുണയാണെങ്കിലും, സത്യവുമായി താരതമ്യപ്പെടുത്തുമ്പോൾ അത് എല്ലായ്‌പ്പോഴും ചെറുതാണ് എന്ന് ചിത്രത്തിലെ അഭിനേതാവ് കൂടിയായ അനുപം ഖേർ ട്വിറ്ററിൽ കുറിച്ചു. ലാപിഡിന്റെ പേര് പരാമർശിക്കാതെയാണ് അദ്ദേഹം തുറന്നടിച്ചത്. വംശഹത്യ ശരിയാണെങ്കിൽ കശ്മീരി പണ്ഡിറ്റുകളുടെ പലായനവും ശരിയാണ്. സിനിമയ്‌ക്കെതിരെ നടക്കുന്ന പ്രചാരണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് സംശയിക്കുന്നു. ദൈവം അദ്ദേഹത്തിന് ബുദ്ധി നൽകട്ടെയെന്നും അനുപം ഖേർ പറഞ്ഞു.
സിനിമാ നിർമ്മാതാവായ അശോക് പണ്ഡിറ്റും വിമർശനവുമായി രംഗത്തെത്തി. തീവ്രവാദത്തിനെതിരെ ഇന്ത്യ നടത്തിയ പോരാട്ടത്തെ നാദവ് ലാപിഡ് പരിഹസിക്കുകയാണ് ചെയ്തത്. ഏഴ് ലക്ഷം കശ്മീരി പണ്ഡിറ്റുകളെ അയാൾ അപമാനിച്ചു. ഇത് അന്താരാഷ്‌ട്ര ഗോവൻ ചലച്ചിത്ര മേളയ്‌ക്ക് അപമാനമാണെന്നും അശോക് പണ്ഡിറ്റ് വ്യക്തമാക്കി.
1990 ലെ കശ്മീരി പണ്ഡിറ്റുകളുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ദി കശ്മീർ ഫയൽസ്. കശ്മീർ വംശഹത്യയുടെ ഇരകളായ ആദ്യ തലമുറയുടെ തുറന്നുപറച്ചിലുകൾ അടിസ്ഥാനമാക്കിയുള്ള ഒരു യഥാർത്ഥ കഥയാണ് ചിത്രം. ഇതിന് വൻ സ്വീകാര്യതയാണ് രാജ്യത്ത് ലഭിച്ചത്. എന്നാൽ ഇടതുപക്ഷ നിരീക്ഷകരും മതമൗലിക വാദികളും ഹിന്ദുത്വ വിരുദ്ധരും ചിത്രത്തിനെതിരെ വ്യാപകമായി രംഗത്തു വന്നിരുന്നു.
എതിർപ്പുകളെയും വിമർശനങ്ങളെയും തള്ളിക്കൊണ്ട് ചിത്രം 300 കോടിയിലധികം ബോക്‌സ്ഓഫീസിൽ സ്വന്തമാക്കി. ഇന്ത്യൻ പനോരമയിലും അന്താരാഷ്‌ട്ര മത്സര വിഭാഗത്തിലും ചിത്രം പ്രദർശനത്തിന് എത്തിയിരുന്നു.
Comments