ന്യൂഡൽഹി : അന്താരാഷ്‌ട്ര ഗോവൻ ചലച്ചിത്ര മേള ജൂറി ചെയർമാനും ഇസ്രായേൽ ചലച്ചിത്ര നിർമ്മാതാവുമായ നാദവ് ലാപിഡിനെ വിമർശിച്ച് ഇസ്രായേൽ നയതന്ത്രജ്ഞൻ. ചരിത്രസംഭവങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കുന്നതിന് മുമ്പ് സംസാരിക്കുന്നത് വിവേകശൂന്യവും ധാർഷ്ട്യവുമാണെന്ന് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നയോർ ഗിലോൺ പറഞ്ഞു. ദ കശ്മീർ ഫയൽസിലൂടെ പ്രേക്ഷകർക്ക് കാണിച്ചുതരുന്നത് ഇന്ത്യയിലെ ഒരു ‘തുറന്ന മുറിവ്’ ആണ്. ഈ സംഭവങ്ങൾ നേരിട്ട് കാണുകയും അനുഭവിക്കുകയും ചെയ്ത പലരും ഇപ്പോഴും നമുക്ക് ചുറ്റുമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
സംവിധായകൻ വിവേക് അഗ്നിഹോത്രിയുടെ ദ കശ്മീർ ഫയൽസ് എന്ന സിനിമയെ അശ്ലീല ചിത്രമെന്ന് വിശേഷിപ്പിക്കുകയും ഒരു ഫിലിം ഫെസ്റ്റിവലിലെ മത്സര വിഭാഗത്തിൽ ചിത്രം കണ്ടപ്പോൾ താൻ ഞെട്ടിപ്പോയി എന്ന് പറയുകയും ചെയ്തതിന് പിന്നാലെയാണ് 2022 ലെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ ജൂറി തലവൻ നാദവ് ലാപിഡിന് നേരെ ഇസ്രയേലിൽ നിന്ന് വരെ വിമർശനം ഉയർന്നത്.
‘ഇന്ത്യൻ സംസ്‌കാരത്തിൽ അതിഥികളെ അവർ ദൈവത്തെപ്പോലെയാണ് കാണുന്നത്.ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ ജൂറിയിലെ ജഡ്ജിമാരുടെ പാനൽ അദ്ധ്യക്ഷനായി ക്ഷണം ലഭിച്ച നിങ്ങൾ അത് ഏറ്റവും മോശമായ രീതിയിൽ ദുരുപയോഗം ചെയ്തു. അതുപോലെ അവർ നിങ്ങൾക്ക് നൽകിയ വിശ്വാസവും ആദരവും ഊഷ്മളമായ ആതിഥ്യമര്യാദയും നിങ്ങൾ കളങ്കപ്പെടുത്തിയെന്നും ലാപിഡിന് എഴുതിയ തുറന്ന കത്തിൽ ഗിലോൺ വ്യക്തമാക്കി.
ഒരു വംശഹത്യ അതിജീവിച്ചയാളുടെ മകനെന്ന നിലയിൽ, ഷിൻഡ്ലേഴ്സ് ലിസ്റ്റിനെയും വംശഹത്യയെയും സംശയിക്കുന്ന നിങ്ങളുടെ പ്രതികരണങ്ങൾ കണ്ടതിൽ തനിക്ക് അങ്ങേയറ്റം വേദന തോന്നി. അത്തരം പ്രസ്താവനകളെ ശക്തമായി അപലപിക്കുന്നു. ഇതിന് ഒരു ന്യായീകരണവുമില്ല. കശ്മീരിന്റെ പ്രശ്‌നങ്ങളെയാണ് ഇവിടെ കാണിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങളുടെ നിരാശ മറ്റ് രാജ്യങ്ങളിൽ പ്രതിഫലിപ്പിക്കരുതെന്നും അദ്ദേഹം നിർമ്മാതാവിനോട് അഭ്യർത്ഥിച്ചു.
‘നിങ്ങൾ ധൈര്യശാലിയാണെന്ന് കരുതി ഒരു പ്രസ്താവന നടത്തി ഇസ്രായേലിലേക്ക് മടങ്ങും. എന്നാൽ ഞങ്ങൾ, ഇസ്രായേലിന്റെ പ്രതിനിധികൾ ഇവിടെ തുടരും. നിങ്ങളുടെ ‘ധീരത’ എന്റെ കീഴിലുള്ള ടീമിൽ എന്തെല്ലാം പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് നിങ്ങൾ ചിന്തിക്കണം’ ഗിലോൺ കുറിച്ചു.
ഇന്ത്യയിലെയും ഇസ്രായേലിലെയും ജനങ്ങൾ തമ്മിലുള്ള സൗഹൃദം വളരെ ശക്തമാണ്. നിങ്ങൾ വരുത്തിയ ആഘാതത്തെയും അത് അതിജീവിക്കും. ഇത്തരം കാര്യങ്ങൾ സംഭവിച്ചതിൽ തനിക്ക് ലജ്ജ തോന്നുന്നുവെന്നും ഗിലോൺ കൂട്ടിച്ചേർത്തു.
Comments