ഔളി: പരമ്പരാഗത യുദ്ധരീതികളിലൂടെ യുഎസ് സൈന്യത്തെ അമ്പരപ്പിച്ച് ഇന്ത്യൻ സൈന്യം. നിരന്തരം അതിർത്തിയിൽ ആക്രമണത്തിന് കോപ്പ്കൂട്ടുന്ന ഡ്രോണുകളെ നേരിടാൻ തികച്ചും വ്യത്യസ്തമായ പദ്ധതിയാണ് സൈന്യം വിജയകരമായി പ്രദർശിപ്പിച്ചത്. ഉത്തരാഖണ്ഡിലെ ഔലിയിലെ ഇന്തോ-അമേരിക്കൻ സൈനികരുടെ യുദ്ധ് അഭ്യാസ് എന്ന സംയുക്ത പരിശീലനത്തിലാണ് ഇന്ത്യ പരമ്പരാഗത ശൈലിയിൽ കഴുകൻ പടയേയും നായകളേയും രംഗത്തിറക്കിയത്.
യുദ്ധസന്നദ്ധരായ കഴുകന്മാരേയും നായകളേയുമാണ് ഡ്രോണുകളെ പിടിക്കാൻ സൈന്യം പരിശീലിപ്പിച്ചത്. അർജ്ജുൻ എന്നാണ് കഴുകന്മാർക്ക് പേരിട്ടിരിക്കുന്നത്. മികച്ച പരിശീലനം ലഭിച്ചിരിക്കുന്ന കഴുകന്മാരേയും നായകളേയും നിയന്ത്രിക്കാനും സൈനികർക്ക് പരിശീലനം നൽകിക്കഴിഞ്ഞു.
പരിശീലന സമയത്ത് യഥാർത്ഥത്തിൽ നടക്കുന്ന ഒരു സംഭവത്തിന്റെ മോക്-ഡ്രില്ലാണ് നടത്തിയത്. വേട്ടപട്ടികളെ ഉപയോഗിച്ച് ഇരപിടിക്കുന്ന അതേ ശൈലിയാണ് ആകാശത്ത് കഴുകന്മാർ നിർവ്വഹിച്ചത്. ഒരു ഡ്രോൺ സൈന്യം പറത്തുകയും ഒരേ സമയം പരിശീലനം നേടിയ നായകളേയും കഴുകന്മാരേയും അത് കണ്ടെത്താനായി നിയോഗിക്കുകയുമായിരുന്നു.
നായകളുടെ ശ്രവണശേഷിയാണ് ഡ്രോണുകളെ കണ്ടെത്താൻ സൈന്യത്തിനെ സഹായിക്കുന്നത്. ഇതിനൊപ്പം ആകാശത്ത് വളരെ ഉയരത്തിൽ പറക്കുന്ന കഴുകന്മാർ കൃത്യമായി ഡ്രോണുകളെ കണ്ടെത്തി അവയ്ക്ക് മുകളിലേയ്ക്ക് പറന്നിറങ്ങി തകരാറ് വരുത്തുകയും താഴെ വീഴ്ത്തുകയും ചെയ്യുക എന്നതാണ് ദൗത്യം. ബോംബുകളുമായി ആകാശത്ത് ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടാൽ അതിലും ഉയരത്തിൽ പറക്കുന്ന കഴുകന്മാർ ഡ്രോണുകൾക്ക് വളരെ പെട്ടന്ന് തിരിച്ചറിയുമെന്നതാണ് നേട്ടം.
ഇന്ത്യയിൽ ജമ്മുകശ്മീരിലും പഞ്ചാബിലുമായി ചൈനീസ് നിർമ്മിത ഡ്രോണുകളുമായി പാക് ഭീകരർ ഇന്ത്യയ്ക്കെതിരെ നീങ്ങുന്നത് തടയാനാണ് പദ്ധതി. നിരന്തരം ആയുധങ്ങളും മയക്കുമരുന്നും നിക്ഷേപിക്കുന്നഡ്രോണുകളെ തടയാനാണ് പക്ഷി-മൃഗാദികളുടെ അപൂർവ്വ കരുത്ത് സൈന്യം ഉപയോഗിക്കുവാൻ തീരുമാനിച്ചത്. ആഗോളതലത്തിൽ ഇന്ത്യയേക്കാൾ മികച്ച രീതിയിൽ നായകളേയും കഴുകന്മാരേയും ഉപയോഗിക്കുന്ന രാജ്യങ്ങൾ പോലും ഇതുവരെ പരീക്ഷിക്കാത്ത ഭീകരവിരുദ്ധ വേട്ടയ്ക്കാണ് ഇന്ത്യ തുടക്കം കുറിച്ചിരിക്കുന്നത്.
Comments