എറണാകുളം: അയ്യപ്പന്മാർക്ക് സംസ്ഥാനത്താകമാനം വിശ്രമ കേന്ദ്രങ്ങൾ ഒരുക്കി വിശ്വഹിന്ദു പരിഷത്ത്. ഇതിന്റെ ഭാഗമായി എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിൽ അയ്യപ്പന്മാർക്ക് വിഎച്ച്പി വിശ്രമ കേന്ദ്രം ഒരുക്കി. നൂറിലധികം അയ്യപ്പന്മാർക്ക് വിരി വെയ്ക്കാൻ കഴിയുന്ന വിശ്രമ കേന്ദ്രമാണ് എറണാകുളം സൗത്തിൽ വിച്ച്എപി ഒരുക്കിയത്. റെയിൽവെ സ്റ്റേഷനിൽ ക്ലോക്ക് റൂമിന് സമീപമായാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വി.ജി.തമ്പി വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഇതര സംസ്ഥാനത്ത് നിന്നുള്ള ഭക്തരടക്കം ആയിരങ്ങളാണ് സൗത്ത് റയിൽവെ സ്റ്റേഷനിൽ വന്നിറങ്ങുന്നത്.
അയ്യപ്പ ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയമാണെന്ന് വിജി തമ്പി പറഞ്ഞു. ‘രണ്ട് മാസത്തിനുള്ളിൽ വലിയ തരത്തിൽ തീർത്ഥാടകർ വരുന്ന മറ്റൊരു സ്ഥലം ഭാരതത്തിൽ വേറെ ഒന്നില്ല. അത്രയധികം ദേശീയ പ്രാധാന്യമുള്ള ശബരിമല എന്ന തീർത്ഥാടന കേന്ദ്രത്തെ തീരെ അവഗണിക്കുന്ന തരത്തിലാണ് കേരള സർക്കാരും ദേവസ്വം ബോർഡും നിലപാട് എടുക്കുന്നത്’.
‘ശബരി റെയിൽപാത ഏകദേശം കേന്ദ്രസർക്കാർ അനുവദിച്ചിട്ടുള്ളതാണ്. ചെങ്ങന്നൂർ മുതൽ പമ്പ വരെയും, പമ്പ നദിയുടെ തീരത്തു കൂടെയുള്ള പാതയ്‌ക്കും ഏകദേശം റെയിൽവെയുടെയും കേന്ദ്രസർക്കാരിന്റെയും അനുമതി ലഭിച്ചു കഴിഞ്ഞു. ഇതെല്ലാമിരിക്കെ, യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ശബരിമലയിൽ ഒരുക്കാൻ സർക്കാരോ ദേവസ്വം ബോർഡോ തയ്യാറായിട്ടില്ല. ഈ ഒരവസരത്തിൽ ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമാക്കി മാറ്റാൻ ആവശ്യപ്പെട്ടു കൊണ്ട് പ്രധാനമന്ത്രിക്ക് വിഎച്ച്പി നിവേദനം അയക്കും’ എന്നും വിജി തമ്പി പറഞ്ഞു.
Comments