ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വീണ്ടും നേരിയ ഭൂചലനം. കഴിഞ്ഞ 20 ദിവസത്തിനിടെ മൂന്നാമത്തെ ഭൂചലനമാണ് ഡൽഹിയിൽ അനുഭവപ്പെടുന്നത്. റിക്ടർ സ്‌കെയിലിൽ 2.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ചൊവ്വാഴ്ച രാത്രി 9.30ഓടെയാണ് സംഭവിച്ചത്.
ഭൗമോപരിതലത്തിൽ നിന്നും അഞ്ച് കിലോമീറ്റർ ആഴത്തിൽ പടിഞ്ഞാറൻ ഡൽഹിയിലായിരുന്നു ഭൂചലനമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിന് പിന്നാലെ നിരവധി പേർ ട്വിറ്ററിൽ പോസ്റ്റുമായി എത്തിയിരുന്നു.
നവംബർ ഒമ്പതിന് നേപ്പാളിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം ഡൽഹിയിലും അനുഭവപ്പെട്ടിരുന്നു. 6.3 തീവ്രതയിലുള്ള ഭൂചലനമാണ് സംഭവിച്ചത്. അതിന് ശേഷം നവംബർ 12ന് വീണ്ടും നേപ്പാളിൽ ഭൂചലനമുണ്ടായി. റിക്ടർ സ്‌കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഡൽഹിയിലും അനുഭവപ്പെട്ടു. ഇതിനിടെ പഞ്ചാബിലെ അമൃത്സറിന് സമീപവും നേരിയ ഭൂചലനമുണ്ടായിരുന്നു.
ഏതാനും നാളുകൾക്ക് മുമ്പാണ് ഇന്തോനേഷ്യയിലുണ്ടായ ഭൂചലനത്തിൽ മുന്നൂറിലധികം പേർ കൊല്ലപ്പെട്ടത്. 700ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇന്തോനേഷ്യയിലെ ജാവയിൽ 5.6 തീവ്രതയിലാണ് ഭൂചലനമുണ്ടായത്.
Comments