ദോഹ: ദോഹ: ജീവന്മരണ പോരാട്ടത്തിൽ ഇക്വഡോറിനെ 2-1ന് തോൽപ്പിച്ച് സെനഗൽ പ്രീക്വാർട്ടറിൽ. 2014ന് ശേഷം ഫിഫ ലോകകപ്പിൽ അവസാന 16ൽ ഇടംപിടിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി സെനഗൽ. 44-ാം മിനിറ്റിൽ പെനാൽറ്റി ഗോളാക്കി ഇസ്മയില സാർ സെനഗലിന് ലീഡ് നൽകി. എന്നാൽ 67-ാം മിനിറ്റിൽ മോയിസസ് കെയ്സെഡോ ഇക്വഡോറിന് സമനില നേടിക്കൊടുത്തു.
ഇക്വഡോറിന്റെ സന്തോഷം പ്രകടനം നിലയ്‌ക്കും മുമ്പ് തന്നെ സെനഗൽ വീണ്ടും മുന്നിലെത്തി. വെറുംമൂന്ന് മിനിറ്റിനുശേഷം കലിഡൗ കൗലിബാലിയുടെ ഹെഡ്ഡർ ഇക്വഡോറിന്റെ വലയിലെത്തി. ലീഡ് പുനഃസ്ഥാപിച്ച ശേഷം അവസാന വിസിൽ വരെ നിലനിർത്താൻ സെനഗലിന് കഴിഞ്ഞു. പ്രീക്വാർട്ടറിലേക്കുളള പ്രവേശനവും നേടി. രണ്ട് ജയവും ഒരു തോൽവിയുമായി ആറ് പോയിന്റുകളോടെ ആഫ്രിക്കൻ ചാമ്പ്യൻമാരായ സെനഗൽ ഗ്രൂപ്പ് എയിൽ നെതർലൻഡിന് പിന്നിൽ രണ്ടാം സ്ഥാനത്തെത്തി. അടുത്ത റൗണ്ടിൽ ഗ്രൂപ്പ് ബിയിലെ ചാമ്പ്യന്മാരാണ് സെനഗലിന്റെ എതിരാളി.
റഷ്യയിൽ നടന്ന കഴിഞ്ഞ ലോകകപ്പിൽ പോയിന്റ് നിലയിൽ ജപ്പാനൊപ്പം രണ്ടാം സ്ഥാനത്തെത്തിയ സെനഗൽ അച്ചടക്കത്തിന്റെ അടിസ്ഥാനത്തിൽ പുറത്താകുകയായിരുന്നു. ഇങ്ങനെ പുറത്തായ ആദ്യ ടീമാണ് സെനഗൽ. 2002ൽ ലോകകപ്പിൽ അരങ്ങേറ്റം കുറിച്ച സെനഗൽ, നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിനെ ആദ്യ മത്സരത്തിൽ 1-0 ന് ഞെട്ടിച്ചു. ടീമിന്റെ നിലവിലെ പരിശീലകനായ അലിയോ സിസ്സെ ആയിരുന്നു 2002ൽ ടീമിന്റെ ക്യാപ്റ്റൻ.
Comments