കണ്ണൂർ : തലശ്ശേരി ഇരട്ടക്കൊലപാതക കേസിലെ പ്രതി പാറായി ബാബുവിന്റെ പാർട്ടി ബന്ധം പുറത്തുവന്നതോടെ സിപിഎം പ്രതിസന്ധിയിലായിരിക്കുകയാണ്. മയക്കുമരുന്ന് സംഘങ്ങളെ കർശനമായി നിരീക്ഷിക്കാനാണ് പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകിയിരിക്കുന്നത്. മയക്കുമരുന്ന് മാഫിയകൾ പാർട്ടിയുമായി ബന്ധം സ്ഥാപിക്കുന്നത് തടയാനാണ് നിർദേശം.
ലഹരിക്കടിമപ്പെട്ടവരെ പാർട്ടിയിൽ നിന്ന് പുറത്താക്കാനാണ് പാർട്ടിയുടെ തീരുമാനം. പാർട്ടി അംഗങ്ങൾ ഇത്തരം മയക്കുമരുന്ന് മാറഫിയകളുമായി ബന്ധം പുലർത്തരുത് എന്നും നിർദേശമുണ്ട്. മാർച്ചിൽ പാർട്ടി അംഗത്വം പുതുക്കുമ്പോൾ ഇക്കാര്യങ്ങൾ ഗൗരവത്തോടെ കാണും. മറ്റ് പാർട്ടിയിൽ നിന്ന് വരുന്നവരെയും വിശദമായി പരിശോധിക്കും.
പാർട്ടി അനുഭാവികളിൽ ചിലർക്കെങ്കിലും സാമൂഹിക വിരുദ്ധ പശ്ചാത്തലമുണ്ടാകും. അത് തടയാനാവില്ല. എന്നാൽ അവരുടെ പാർട്ടി അനുഭാവം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള രക്ഷാകവചമാകരുതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി കീഴ്ഘടകങ്ങൾക്ക് നൽകിയ നിർദേശത്തിൽ വ്യക്തമാക്കുന്നു.
തലശ്ശേരി ഇരട്ടക്കൊലപാതകം ലഹരി സംഘങ്ങളുടെ തലയിൽ കെട്ടിവെയ്‌ക്കാൻ പാർട്ടി കിണഞ്ഞു പരിശ്രമിച്ചെങ്കിലും ബാബുവിന്റെ പാർട്ടി ബന്ധം പുറത്തറിഞ്ഞു. മയക്കുമരുന്നിനെതിരെ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയിലടക്കം ഇയാൾ പങ്കെടുത്ത ദൃശ്യങ്ങളാണ് പ്രചരിച്ചത്. ഇതോടെ സിപിഎം പ്രതിസന്ധിയിലായിരിക്കുകയാണ്.
Comments