തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കുടിശ്ശികയായ ക്ഷേമ പെൻഷൻ അടുത്ത മാസം രണ്ടാം വാരം വിതരണം ചെയ്യും. ഇതിനായി ധനവകുപ്പ് 1800 കോടി രൂപ അനുവദിച്ചു. ഒക്ടോബർ, നവംബർ മാസങ്ങളിലെ തുക ഒരുമിച്ചാണ് നൽകുന്നത്. രണ്ടു മാസമായി ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നില്ലെന്ന വാർത്ത ജനം ടി വി പുറത്തുവിട്ടതിന് പിന്നാലെയാണ് ധനവകുപ്പിന്റെ ഇടപെടൽ.
രണ്ട് മാസത്തിലേറെയായി മുടങ്ങികിടക്കുന്ന ക്ഷേമപെൻഷനാണ് ഡിസംബർ രണ്ടാം വാരം നൽകുക. 1800 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. ഇത് സംമ്പന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറക്കും. ഡിസംബറിലെ പെൻഷൻ മാസാവസാനം വിതരണം ചെയ്യാനും തീരുമാനമെടുത്തിട്ടുണ്ട്. കടമെടുത്ത 2000 കോടിയിൽ നിന്നാണ് തുക വകയിരുത്തിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം പെൻഷൻ വിതരണം മുടങ്ങി കിടക്കുകയായിരുന്നു.
ഒന്നാം പിണറായി സർക്കാർ മൂന്നോ നാലോ മാസത്തെ ക്ഷേമ പെൻഷൻ ഒരുമിച്ച് ഓണത്തിനോ ക്രിസ്മസിനോ നൽകുന്നതായിരുന്നു പതിവ്. കഴിഞ്ഞ നിയസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് എല്ലാ മാസവും നൽകാൻ തീരുമാനിച്ചു. സർക്കാരിന്റെ സാമ്പത്തിക സ്ഥിതി വിലയിരുത്താതെയുള്ള നടപടിയാണിതെന്ന വിമർശനം ശക്തമായിരുന്നു.
60 ലക്ഷത്തോളം പേർക്ക് പ്രതിമാസം 1600 രൂപയാണ് ക്ഷേമ പെൻഷനായി നൽകുന്നത്. അതിനിടെ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി അടുത്ത മാസം അവസാനിക്കും. പുതു വർഷത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാകും സംസ്ഥാനം നേരിടുക എന്നാണ് വിലയിരുത്തൽ.
Comments