കോഴിക്കോട് : സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് മതം മാറ്റാൻ ശ്രമിച്ച സംഭവത്തിൽ യുവാക്കൾ അറസ്റ്റിൽ. കോഴിക്കോട് കൊളത്തറ ചെറുവണ്ണൂർ കോട്ടാലട എ കെ നിഹാദ് ഷാൻ (24), സുഹൃത്ത് മലപ്പുറം വാഴയൂർ മാങ്ങോട്ട് പുറത്ത് മുഹമ്മദ് ജുനൈദ് (26) എന്നിവരെയാണ് നടക്കാവ് പോലീസ് പിടികൂടിയത്. ഒന്നാം പ്രതി നിഹാദിനെ കോഴിക്കോട്ട് നിന്നും രണ്ടാം പ്രതി ജുനൈദിനെ മലപ്പുറത്ത് നിന്നുമാണ് പിടികൂടിയത്. കന്യാകുമാരി സ്വദേശിനിയായ യുവതിയെ ഇവർ പീഡിപ്പിച്ചെന്നാണ് പരാതി.
സോഷ്യൽ മീഡിയ വഴിയാണ് യുവതിയും നിഹാദ് ഷാനും പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും പ്രണയത്തിലായി. വിവാഹം കഴിക്കാമെന്ന് യുവതി പറഞ്ഞതോടെ നിഹാദ് മതം മാറാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ യുവതി അതിന് വിസമ്മതിച്ചു. ഇതോടെ നിഹാദ് ബന്ധത്തിൽ നിന്ന് പിന്മാറുകയായിരുന്നു. എന്നാൽ യുവതി വീണ്ടും ബന്ധപ്പെട്ടതോടെ നിഹാദ് തനിക്ക് അപകടത്തിൽ പരിക്കേറ്റെന്നും ഓർമ്മ നഷ്ടപ്പെട്ട് പല കാര്യങ്ങളും മറന്നുപോയെന്നും പറഞ്ഞു. സുഹൃത്തുക്കളിലൂടെയാണ് യുവതിയെ ഇക്കാര്യം അറയിച്ചത്.
തുടർന്ന് നിഹാദ് പെരിന്തൽമണ്ണ ആശുപത്രിയിലാണെന്നും അവിടേക്ക് വരാനും ഇവർ യുവതിയോട് പറഞ്ഞു. പെരിന്തൽമണ്ണയിലെത്തിയ യുവതിയെ സുഹൃത്ത് മുഹമ്മദ് ജുനൈദ് കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി. തമിഴ് ബോർഡുകൾ കണ്ടതോടെ യുവതി ബഹളം വയ്‌ക്കുകയായിരുന്നു. ഇതോടെ ജുനൈദ് യുവതിയെ കോഴിക്കോട് എത്തിച്ച് ഹോട്ടലിൽ മുറിയെടുത്ത് പീഡിപ്പിക്കാൻ ശ്രമിച്ചു.
നിഹാദിന് ഒന്നും പറ്റിയിട്ടില്ലെന്നും തന്നെ വഞ്ചിക്കുകയാണെന്നും വ്യക്തമായതോടെയാണ് യുവതി പരാതി നൽകിയത്. പോലീസ് അന്വേഷണം വഴിതെറ്റിക്കാനായി പ്രതികൾ സിമ്മുകൾ മാറ്റിക്കൊണ്ടിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് നിഹാദിനെ പിടികൂടിയത്.
Comments