തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിൽ സർക്കാർ വേണ്ടത്ര പ്രതികരിക്കുന്നില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിഴിഞ്ഞം സമരസമിതി കണ്‍വീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസ് പച്ചയായ വർഗീയതയാണ് പറഞ്ഞതെന്നും, സഭ സർക്കാരിന്റെ കൈ കെട്ടിയിട്ടിരിക്കുകയാണെന്നും വെള്ളാപ്പള്ളി നടേശൻ തുറന്നടിച്ചു.
‘വിഴിഞ്ഞത്ത് പോലീസുകാരന്റെ കൈ കെട്ടിയിട്ടിട്ട് മുട്ടിനടിച്ച് തല്ലി ഇടുകയാണ് സമരക്കാർ ചെയ്തത്. എന്നാൽ സർക്കാർ ഇതിലൊന്നും വേണ്ടത്ര പ്രതികരിക്കുന്നില്ല. സഭ സർക്കാരിന്റെ കൈ കെട്ടിയിട്ടിരിക്കുകയാണ്. കേരളത്തിൽ വർഗീയത ഇല്ല എന്ന് ആവർത്തിക്കുമ്പോൾ, ഫാ. തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയത് പച്ചയായ വർഗീയതയല്ലെ. എന്നിട്ട് മാപ്പ് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ’ എന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു.
അതേസമയം, വിഴിഞ്ഞത്ത് അക്രമം അഴിച്ചു വിടാൻ തിയോഡേഷ്യസിന് എന്തോ പ്രത്യേക താത്പര്യം ഉണ്ട് എന്നാണ് മന്ത്രി വി.ശിവൻകുട്ടി പ്രതികരിച്ചത്. അബ്ദുറഹ്മാനെ തീവ്രവാദി എന്ന് വിളിച്ചതിൽ മാപ്പ് പറഞ്ഞതു കൊണ്ടൊന്നും പ്രശ്നം തീരാൻ പോകുന്നില്ല. സമരം ഒത്തുതീർപ്പ് ആകുന്ന ഓരോ ഘട്ടത്തിലും അത് അട്ടിമറിക്കാൻ ഫാദർ രംഗത്തുണ്ട്. കലാപത്തിനാണ് തിയോഡേഷ്യസ് ആഹ്വാനം ചെയ്തിരിക്കുന്നത് എന്നും ശിവൻകുട്ടി പറഞ്ഞു.
Comments