മലപ്പുറം: മന്ത്രി അബ്ദുറഹ്മാനെതിരെ വിവാദ പരാമർശം നടത്തിയ വിഴിഞ്ഞം സമരസമിതി കൺവീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസിന് മറുപടിയുമായി കെ.ടി.ജലീൽ എംഎൽഎ. ഇല്ലാത്ത ലൗ ജിഹാദിനും നാർക്കോട്ടിക്ക് ജിഹാദിനും ശേഷം വിഴിഞ്ഞം ജിഹാദുമായി എത്തിയിരിക്കുകയാണ് പുരോഹിതരെന്ന് വിമർശിക്കുകയാണ് ജലീൽ. ഫാ. തിയോഡേഷ്യസ് ഡിക്രൂസിന്റെ വിവാദ പരാമർശത്തെ ഉയർത്തി കാണിച്ചു കൊണ്ട് ലൗ ജിഹാദ് ഇല്ല എന്നും ജലീൽ സ്ഥാപിക്കുന്നുണ്ട്.
‘വിഴിഞ്ഞം ജിഹാദ്, ഇല്ലാത്ത”ലൗ ജിഹാദും” “നാർക്കോട്ടിക്ക് ജിഹാദും”പറഞ്ഞ് കയറു പൊട്ടിച്ചവർ പോലീസ് സ്റ്റേഷനും പോലീസ് വാഹനങ്ങളും അടിച്ചു തകർത്ത്, 35 പോലീസുകാരുടെ തല തല്ലിപ്പൊളിച്ച “വിഴിഞ്ഞം ജിഹാദ്” കേട്ട മട്ടേ ഇല്ല? കണ്ട മേനിയും ഇല്ല! ഒരു മുഖത്തടിച്ചാൽ മറ്റേ മുഖവും കാണിച്ച് കൊടുക്കണമെന്ന് ഉപദേശിച്ച, വാളെടുത്തവൻ വാളാലെന്ന് മൊഴിഞ്ഞ ലോകത്തിന്റെ മഹാഗുരുവിനെ നമുക്ക് സ്മരിക്കാം. നവഗുരുക്കന്മാരെ വിസ്മരിക്കുകയും ചെയ്യാം’ എന്നാണ് ക്രൈസ്തവ പുരോഹിതരെ അടക്കം വിമർശിച്ച് ജലീൽ ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
അതേസമയം, ഇന്ത്യാ രാജ്യത്തിന്റെയും കേരളത്തിന്റെയും വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നത് ശരിയല്ല എന്നും, അത് തടസ്സപ്പെടുത്തുന്നത് രാജ്യദ്രോഹമായി കാണണമെന്നും മാത്രമാണ് താൻ പറഞ്ഞതെന്ന് മന്ത്രി അബ്ദുറഹ്മാൻ പറഞ്ഞു. അത് ഇപ്പോഴും പറയുന്നു, ഇനിയും പറയും. ആരുടെയും സർട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ല. നാവിന് എല്ലില്ലാതെ വിളിച്ചുപറഞ്ഞ് അതിന് വൈകിട്ട് മാപ്പ് എഴുതിയാൽ കേരളത്തിലെ പൊതുസമൂഹം അംഗീകരിക്കുമെങ്കിൽ അംഗീകരിക്കട്ടെ. താൻ അതൊന്നും സ്വീകരിച്ചിട്ടില്ല എന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
Comments