എറണാകുളം: കൊച്ചി ബോൾഗാട്ടി പാലസിന് സമീപം കായൽ കയ്യേറി കെട്ടിടം നിർമ്മിച്ചതുമായി ബന്ധപ്പെട്ട് ഗായകൻ എം.ജി ശ്രീകുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവ്. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവിന്റെ പരാതിയിലാണ് കോടതി നടപടി.
പാലസിന് സമീപത്തെ തീരത്ത് തീരദേശ പരിപാലന നിയമം ലംഘിച്ച് കോൺക്രീറ്റ് കെട്ടിടം നിർമ്മിച്ചുവെന്നാണ് എം.ജി ശ്രീകുമാറിനെതിരായ പരാതി. ഇതിൽ ത്വരിതാന്വേഷണം നടത്താൻ മൂവാറ്റുപുഴ വിജിലൻസ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇത് പ്രകാരം അന്വേഷണം പൂർത്തിയായതിന് പിന്നാലെയാണ് വിശദമായ അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയത്. അഴിമതി നിരോധന നിയമ പ്രകാരമാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
2010 ഓഗസ്റ്റ് 30 ന് വാങ്ങിയ 10.086 സെന്റിലാണ് കെട്ടടം നിർമ്മിച്ചത്. ഇതിൽ നടപടി സ്വീകരിച്ചില്ലെന്ന് പഞ്ചായത്ത് അധികൃതർക്കെതിരെയും ആക്ഷേപം ഉയർന്നിരുന്നു.
Comments