മലപ്പുറം : ഹലാൽ ആടിന്റെ പേരിൽ കോടികൾ തട്ടിയെടുത്ത കേസിൽ മലപ്പുറം സ്വദേശി പിടിയിൽ. പടിഞ്ഞാറെ ചാത്തല്ലൂർ സ്വദേശി കെ റിഷാദ് മോൻ(36) ആണ് പിടിയിലായത്. ഹലാൽ ആട് കച്ചവടത്തെക്കുറിച്ച് വിശദീകരിക്കുകയും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതിലൂടെ ജില്ലയിലെ നിരവധി പേരാണ് വഞ്ചിതരായത്.
സംഭവത്തിൽ തട്ടിപ്പിന് ഇരയായവർ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. ഈ സംഘത്തിൽ ഉൾപ്പെട്ടവർക്ക് ഊർങ്ങാട്ടിരി പഞ്ചായത്തിലെ ചെക്കുന്നുമലയിൽ സ്വന്തമായി ആട്, കോഴി ഫാമുകളുണ്ട്. ഇതിലൂടെയാണ് തട്ടിപ്പ് നടത്തിയത്.
ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും ഹലാൽ ആടിനെ എത്തിച്ച് മൊത്തമായി വിൽക്കുന്ന പദ്ധതിയെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 5000 രൂപയാണ് ആളുകളിൽ നിന്നും പദ്ധതിയുടെ പേരിൽ ഒരു ഷെയറിന് വാങ്ങിയത്. ഇത്തരത്തിൽ എത്ര ഷെയർ വേണമെങ്കിലും വാങ്ങാം. ഷെയർ ഒന്നിന് 300 മുതൽ 500 രൂപവരെ നിക്ഷേപകർക്ക് ലഭിക്കുമെന്നായിരുന്നു വാഗ്ദാനം.
പണം എപ്പോൾ വേണമെങ്കിലും പിൻവലിക്കാനുള്ള അവസരമുണ്ടെന്നും നിക്ഷേപകരെ വിശ്വസിപ്പിച്ചിരുന്നു. പദ്ധതി സത്യമെന്ന് ബോധിപ്പിക്കാൻ അരീക്കോട് ഹലാൽ ഗോട്ട് ഫാം എന്ന പേരിൽ ഒരു സംരംഭവും ഇവർ തുടങ്ങിയിരുന്നതായി പരാതിക്കാർ പറയുന്നു. മുജാഹിദ് പണ്ഡിതൻ കെ.വി അബ്ദുൾ ലത്തീഫ് മൗലവിയുടെ മകൻ സലീഖ്, എടവണ്ണ സ്വദേശി റിയാസ് ബാബു എന്നിവരാണ് സംഘത്തിലെ മുഖ്യകണ്ണികൾ.
ബിസിനസിന്റെ തുടക്കത്തിൽ കൃത്യമായ ലാഭവിഹിതം നൽകിയിരുന്നു. തുടർന്നാണ് പ്രതികൾ എല്ലാവരും ചേർന്ന് കോടികളുടെ തട്ടിപ്പ് നടത്തിയത്. തുടർന്ന് ഒമ്പത് മാസമായി സംഘത്തെ കുറിച്ച് വിവരം ലഭിക്കാത്തതിനാലാണ് കൂട്ടമായി വഞ്ചിതരായവർ പരാതി നൽകിയത്.
പിടിയലായ പ്രതിയെ അറസ്റ്റ് ചെയ്ത് മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. മറ്റ് പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
Comments